ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ഇന്ത്യക്ക്‌ രണ്ട് ശുഭവാർത്തകൾ. പ്രധാന പേസ് ബൗളർ ജസ്‌പ്രീത് ബുംറ ടൂർണമെന്റിൽ കളിക്കുമെന്ന് ഉറപ്പായി. ചികിത്സയിലായിരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫിറ്റ്‌നസ് തെളിയിച്ച് കളിക്കാൻ തയ്യാറായി. ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.

To advertise here,

പരിക്കുകാരണം ബുദ്ധിമുട്ടുന്ന ജസ്‌പ്രീത് ബുംറയുടെ ജോലിഭാരം കുറയ്ക്കണമെന്ന് ടീം മാനേജ്‌മെന്റിന് നിർബന്ധമുണ്ട്. അതുകൊണ്ട് ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ മൂന്നെണ്ണത്തിലേ കളിപ്പിച്ചുള്ളൂ. ഈ സാഹചര്യത്തിൽ ഏഷ്യാകപ്പിൽ കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു.

കഴിഞ്ഞ ജൂണിൽ ലോകകപ്പ് ഫൈനലിലാണ് ബുംറ അവസാനമായി ട്വന്റി 20 കളിച്ചത്. ഇതിനിടെ, ഏഷ്യാകപ്പിൽ കളിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും.

ജൂണിൽ ശസ്ത്രക്രിയക്ക് വിധേയനായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബെംഗളൂരുവിലെ പരിശീലനകേന്ദ്രത്തിൽ ഫിറ്റ്‌നസ് പൂർത്തിയാക്കി. ചൊവ്വാഴ്ച മുംബൈയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. യശസ്വി ജയ്‌സ്വാളിനെയും പരിഗണിക്കുന്നു. അവസാനമായി ട്വന്റി 20 കളിച്ച ടീമിലുണ്ടായിരുന്ന അഭിഷേക് വർമ, തിലക് വർമ, റിങ്കു സിങ് തുടങ്ങിയവരും പട്ടികയിലുണ്ട്. പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺതന്നെയാണ് പരിഗണനയിൽ.