ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഓസ്‌ട്രേലിയന്‍ ടീമിന് ലോര്‍ഡ്‌സില്‍ പരിശീലനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ടീമിന് പരിശീലനം നിഷേധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി കൂടിയായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് പരിശീലനത്തിന് ലഭ്യമല്ലെന്ന് ഓസീസ് ടീമിനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം അനുമതി നിഷേധിച്ച പാറ്റ് കമ്മിന്‍സിനും സംഘത്തിനും ഞായറാഴ്ചയാണ് പരിശീലനം നടത്താന്‍ സാധിച്ചത്. 

To advertise here,

പരിശീലനാനുമതി നിഷേധിച്ചതിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ലോര്‍ഡ്‌സില്‍ പരിശീലനം നടത്താന്‍ അുവാദം നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ടീമിന് പകരമായാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നടത്താന്‍ അനുവാദം നല്‍കിയതെന്ന് ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 11 നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 20-നാണ്. ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരം മാത്രമാണ് ലോര്‍ഡ്‌സില്‍ നടക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തെത്തിയിട്ടും ലോര്‍ഡ്‌സില്‍ ഓസീസ് ടീമിന് പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ക്രിക്കറ്റര്‍മാരും ഏറ്റുപിടിച്ചിട്ടുണ്ട്‌.

കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. കരുൺ നായർ, സായ് സുദർശൻ തുടങ്ങിയ താരങ്ങളും ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.