ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ചു സെഞ്ചുറികള്‍ പിറക്കുന്നത്. 1932-ലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. 

To advertise here,

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി യശസ്വി ജയ്‌സ്വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ 471 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്കായി സെഞ്ചുറി (118) നേടി ഋഷഭ് പന്ത് റെക്കോഡിട്ടപ്പോള്‍ കെ.എല്‍ രാഹുലും (137) മൂന്നക്കം കടന്നു. ഇരുവരുടെയും മികവില്‍ 364 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. 590-ാം ടെസ്റ്റിലാണ് ഇന്ത്യ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ പന്തിന്റെയും രാഹുലിന്റെയും മൂന്നാമത്തെ സെഞ്ചുറിയായിരുന്നു ഇത്.

ഇന്ത്യന്‍ മണ്ണില്‍ നടന്ന ടെസ്റ്റുകളില്‍ നാലു തവണ നാലു താരങ്ങള്‍ വീതം സെഞ്ചുറി നേടിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ലെ അഹമ്മദാബാദ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ധോനി എന്നിവര്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. 2010 കൊല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്കായി വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, എം.എസ് ധോനി എന്നിവരും സെഞ്ചുറി നേടി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരു ടീം ഈ നാഴികക്കല്ല് കൈവരിക്കുന്നത് ഇത് ആറാം തവണയാണ്. 1955-ല്‍ കിങ്‌സ്റ്റണില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഓസ്‌ട്രേലിയയുടെ മത്സരത്തിനു ശേഷം വിദേശത്ത് ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമായി. 1955-ല്‍ കോളിന്‍ മക്‌ഡൊണാള്‍ഡ് (127), നീല്‍ ഹാര്‍വി (204), കീത്ത് മില്ലര്‍ (109), റോണ്‍ ആര്‍ച്ചര്‍ (128), റിച്ചി ബെനോ (121) എന്നിവര്‍ ഒരു ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി കണ്ടെത്തിയപ്പോള്‍ ഓസീസ് അന്ന് എട്ടിന് 758 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്നിങ്‌സ് ജയവും സ്വന്തമാക്കി. പാകിസ്താന്‍ താരങ്ങള്‍ രണ്ടു തവണ ഒരു ടെസ്റ്റില്‍ അഞ്ചു സെഞ്ചുറി വീതം നേടിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മത്സരങ്ങള്‍ പക്ഷേ പാകിസ്താന്‍ മണ്ണിലായിരുന്നു.