ന്യൂഡല്‍ഹി: തന്റെ കരിയറില്‍ ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി. ഇന്ത്യന്‍ പ്രീമീയര്‍ ലീഗിന് മുന്നോടിയായി ബെംഗളൂരുവിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം ഏതെങ്കിലും തരത്തിലുള്ള വിരമിക്കല്‍ പ്രഖ്യാപനമായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നും കോലി വ്യക്തമാക്കി. 

To advertise here,

കരിയറിലെ ഏറ്റവും മോശം സമയമേതെന്നുള്ള ചോദ്യത്തിന് പ്രതികരിക്കവേയാണ് കോലി ഇക്കാര്യം സൂചിപ്പിച്ചത്. ഞാന്‍ എത്രത്തോളം നിരാശപ്പെട്ടെന്നാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ അടുത്തിടെ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയെ ചൂണ്ടിക്കാട്ടി പറയാനാകും. അത് വളരെ തീവ്രമായി നിരാശയുണ്ടാക്കിയതാണ്. എങ്കിലും ഞാന്‍ അതിനെ അങ്ങനെയല്ല നോക്കികാണുന്നത്. ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനം എനിക്ക് ഉണ്ടാവണമെന്നില്ല. - കോലി പറഞ്ഞു. 

പരിഭ്രമിക്കേണ്ടതില്ല. ഞാന്‍ ഒരു പ്രഖ്യാപനവും നടത്തുന്നില്ല. എല്ലാം നല്ല രീതിയിലാണ് പോകുന്നത്. ഇപ്പോഴും ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടപ്പെടുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു. 2028-29 സീസണിലായിരിക്കും ഇനി മറ്റൊരു ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര നടക്കുക. അതിനാല്‍ ഇതിന് മുമ്പ് കോലി വിരമിക്കാനുള്ള സാധ്യത ആരാധകര്‍ തള്ളുന്നുമില്ല.

കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ നിരാശപ്പെടുത്തുന്നതായിരുന്നു കോലിയുടെ പ്രകടനം. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 190 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പെര്‍ത്തിലെ സെഞ്ചുറി ഒഴിച്ചാല്‍ മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാനാവാതെ താരം നിരാശപ്പെടുത്തി. മാത്രമല്ല താരം പരമ്പരയിലുടനീളം ഓഫ് സ്റ്റമ്പ് കെണിയില്‍ വീഴുന്ന കാഴ്ചയും കണ്ടു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ കനത്ത തോല്‍വിയോടെയാണ് ഇന്ത്യ മടങ്ങിയത്.