കെന്നിങ്ടൺ‌: ഇന്ത്യൻ നായകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മിന്നും പ്രകടനമാണ് ശുഭ്മാൻ ​ഗിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അഞ്ചാം ടെസ്റ്റിൽ ബാറ്റിങ്ങിനിറങ്ങിയ ​ഗിൽ പുതിയ റെക്കോഡും കുറിച്ചു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. 

To advertise here,

സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്. 11 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഗില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. അതേസമയം നിരവധി റെക്കോഡുകളാണ് ​ഗില്ലിനെ കാത്തിരിക്കുന്നത്. 

കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍

ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ബ്രാഡ്മാന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. 1936ല്‍ ഇംഗ്ലണ്ടിനെതിരായ നാട്ടിലെ പരമ്പരയില്‍ 810 റണ്‍സ് നേടിയ ബ്രാഡ്മാനാണ് ഒന്നാമത്. വെസ്റ്റിന്‍ഡീസിനെതിരെ ഹോം സീരീസില്‍ 702 റണ്‍സ് നേടിയ ഗ്രേഗ് ചാപ്പല്‍ മൂന്നാമതും 1974ല്‍ ഇന്ത്യയ്‌ക്കെതിരായ എവെ സീസീസില്‍ 636 റണ്‍സ് നേടിയ ക്ലൈവ് ലോയ്ഡ് നാലാമതും 1955ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരീസില്‍ 582 റണ്‍സ് നേടിയ പീറ്റര്‍ മെയ് അഞ്ചാമതുമാണ്.

കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം

ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറാണ്. 1971-ല്‍ വിന്‍ഡീസിനെതിരേ 774 റണ്‍സാണ് നേടിയത്. ഇന്നിങ്സിൽ 43 റണ്‍സെടുത്താല്‍ ഗില്ലിന് റെക്കോഡ് സ്വന്തം പേരിലാക്കാം. 974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് നിലവിലെ ലോകറെക്കോഡ്. 

കൂടുതല്‍ സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍

ഓവല്‍ ടെസ്റ്റില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ ശതകം തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡിനൊപ്പം ഗില്‍ എത്തും. വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവിലെ റെക്കോഡ്. 1955-ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ചു സെഞ്ചുറിയാണ് വാല്‍ക്കോട്ട് നേടിയത്. മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നാലാം സെഞ്ചുറി കണ്ടെത്തിയതോടെ ഗില്‍ ഇന്ത്യയുടെതന്നെ സുനില്‍ ഗാവസ്‌ക്കര്‍ (1978-79, വിന്‍ഡീസിനെതിരേ), ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്‍ (1947-48, ഇന്ത്യക്കെതിരേ) എന്നിവര്‍ക്കൊപ്പമെത്തിയിരുന്നു.