മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും കഴിഞ്ഞദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിബിസിഐ) പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. എന്നാൽ അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ ​പരിശീലകൻ ​​ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഭിഷേകിനെ പുറത്താക്കാനുള്ള ബിസിസിഐ യുടെ തീരുമാനത്തെ ​ഗംഭീർ എതിർത്തില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

മുഖ്യപരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറെത്തിയപ്പോഴാണ് അഭിഷേക് നായരെ സഹപരിശീലകനായെത്തിച്ചത്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2018-ലാണ് അഭിഷേക് കൊല്‍ക്കത്തയില്‍ ചേരുന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024 ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു. കൊൽക്കത്തയിൽ ഇരുവരും മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ അതിന് സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്.

തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്ന് അഭിഷേകിനെ പുറത്താക്കാനുള്ള തീരുമാനത്തെ ഗംഭീര്‍ എതിര്‍ത്തിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് മുതിര്‍ന്ന താരങ്ങളോട് പ്രതികരണം തേടിയിരുന്നു. ഡ്രസ്സിങ് റൂമിലെ അഭിഷേകിന്റെ സാന്നിധ്യത്തില്‍ പലരും അസന്തുഷ്ടി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കുറച്ച്ദിവസങ്ങള്‍ക്ക് മുമ്പ് കരാര്‍ പുതുക്കുന്നില്ലെന്ന വിവരം അഭിഷേകിനെ അറിയിക്കുകയും ചെയ്തു.ചുമതലയേറ്റ് എട്ടുമാസമാകുമ്പോഴേക്കുമാണ് അഭിഷേക് പുറത്താകുന്നത്. അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്.

ബോർഡർ ​ഗാവസ്കർ പരമ്പരയിലെ കനത്ത തോൽവിയും ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർന്നതും പുറത്താവലിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് സൂചന. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-1 ന് തോറ്റതോടെ ബിസിസിഐ അവലോകനയോഗം നടത്തിയിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ തോൽവിയും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. മൂന്നുവർഷത്തെ കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഫീൽഡിങ് പരിശീലകൻ ദിലീപിനെ പുറത്താക്കിയത്. ദിലീപിനൊപ്പം ട്രെയ്‌നർ സോഹത്തെയും മാറ്റിയിട്ടുണ്ട്.