കൊളംബോ: ട്രെയിനിടിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന മുൻ ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലങ്കയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട അക്ഷു അപകടത്തെ തുടർന്ന് എട്ടുവർഷം കോമയിലായിരുന്നു. 2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്.

To advertise here,

പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് സമീപത്തുവെച്ച് റെയിൽപാളം മറികടക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് വർഷങ്ങളോളം കോമയിൽ കിടന്നു.

ശ്രീലങ്കയുടെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്നു ഫെർണാണ്ടോ. 2010-ൽ ന്യൂസിലൻഡിൽ നടന്ന അണ്ടർ-19 ലോകകപ്പിലടക്കം കളിച്ചു. ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഫെർണാണ്ടോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിൽ 52 റൺസ് നേടിയ താരം തിളങ്ങി. എന്നാൽ ടീമിനെ ഫൈനലിലെത്തിക്കാനായില്ല.

കൊളംബോയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഫെർണാണ്ടോ ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിൽ മികവുപുലർത്തി.അണ്ടർ-13, അണ്ടർ-15, അണ്ടർ-17 ടീമുകളെ നയിച്ച താരം അണ്ടർ-19 ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു. 2018 ഡിസംബർ 14-ന് മൂർസ് സ്പോർട്സ് ക്ലബ്ബിനെതിരെ പുറത്താകാതെ 102 റൺസ് നേടിയതാണ് അദ്ദേഹത്തിന്റെ അവസാന മത്സരം. പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് അപകടം നടക്കുന്നത്.