ചെന്നൈ: ശനിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ 10 റൺസിനാണ് ഹൈദരാബാദ് ചെന്നൈയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 194 റൺസ് നേടിയപ്പോൾ ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടിന് 184 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലെ ചെന്നൈയുടെ നാലാം തോൽവിയാണിത്. മത്സരത്തിന് പിന്നാലെ മൈതാനത്ത് നിന്നുള്ള ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു യുവാവ് നാരങ്ങയിൽ കൂടോത്രം ചെയ്യുന്നതും തൊട്ടടുത്ത പന്തിൽ തന്നെ ചെന്നൈ ബാറ്റർ ശിവം ദുബെ പുറത്താകുന്നതുമാണ് വീഡിയോയിൽ. വീഡിയോക്ക് പിന്നാലെ ചെന്നൈ പരാതി നൽകിയെന്ന പ്രചാരണവും ഉണ്ടായി. ചെന്നൈയുടെതെന്ന പേരിൽ ഒരു കത്ത് വരെ പ്രചരിപ്പിക്കപ്പെട്ടു. വീഡിയോയുടെയും കത്തിന്റെയും ആധികാരികത സംബന്ധിച്ച് പലരും സംശയങ്ങൾ ഉയർത്തുകയാണ്.

To advertise here,

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയും പ്രതികരണവുമായി രംഗത്തെത്തി. ചെന്നൈയുടേതെന്ന പേരിൽ പുറത്തുവന്നിട്ടുള്ള കത്ത് വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുൻപ് ഒരു ടീം ഉടമ ഇത്തരത്തിൽ കൂടോത്രം ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ലളിത് മോദി നടത്തി.

ഇത് വ്യാജമാണ്. എന്നാൽ മുൻപ് ഒരു ടീം ഉടമ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ട്. - വീഡിയോ പങ്കുവെച്ചുകൊണ്ട് ലളിത് മോദി എക്‌സിൽ കുറിച്ചു. മുൻപ് ഒരു ടീമിനെതിരേ എതിർ ടീം ഉടമ ഇങ്ങനെ ചെയ്തതായി ഞാൻ ഓർക്കുന്നു. എതിർ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ വെച്ചായിരുന്നു ഇങ്ങനെ ചെയ്തത്. 2011 സീസണിലായിരുന്നു സംഭവമെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ലളിത് മോദി എക്സിൽ കുറിച്ചു.

മത്സരത്തിൽ 195 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടിന് 184 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഓപ്പണർമാരായ സഞ്ജു സാംസണും (7) ഋതുരാജ് ഗെയ്ക്ക്വാദിനും (19) മികച്ച തുടക്കം നൽകാനായില്ല. ആയുഷ് മാത്രെ (30), മാത്യു ഷോർട്ട് (34), സർഫാസ് ഖാൻ (25) എന്നിവർ പൊരുതിയെങ്കിലും ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. എട്ടുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെന്ന നിലയിൽ ചെന്നൈ ഇന്നിങ്സ് അവസാനിച്ചു. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്നു വിക്കറ്റെടുത്തു.

ഫോമിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും ഇടിവെട്ട് ബാറ്റിങ്ങിലാണ് ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയത്. അഭിഷേക് 22 പന്തിൽ 59 റൺസെടുത്തു. ക്ലാസൻ 39 പന്തിൽ 59 റൺസ് കണ്ടെത്തി. ട്രാവിസ് ഹെഡ് 23 റൺസെടുത്തു. മറ്റ് ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാനായില്ല. 22 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കാംബോജും 37 റൺസിന് മൂന്ന് വിക്കറ്റെടുത്ത ജെയ്മി ഒവർട്ടണും ചേർന്നാണ് ഹൈദരാബാദിനെ നിയന്ത്രിച്ചത്. അഭിഷേക് 15 പന്തിൽ അർധസെഞ്ചുറിയിലെത്തി. ഐ.പി.എൽ. കരിയറിലെ വേഗമേറിയ അർധസെഞ്ചുറിയാണ് താരം നേടിയത്.