മുംബൈ: കളിക്കളത്തില്‍ വീറോടെയും വാശിയോടെയും മാത്രം എപ്പോഴും കാണുന്ന വിരാട് കോലി പൊട്ടിക്കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹല്‍. 2019 ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് സെമിയില്‍ തോറ്റതിനു പിന്നാലെയാണ് കോലി കരയുന്നത് താന്‍ കണ്ടതെന്ന് ഫിഗറിങ് ഔട്ട് വിത്ത് രാജ് ഷമാനി എന്ന പോഡ്കാസ്റ്റില്‍ ചാഹല്‍ പറഞ്ഞു.

To advertise here,

''2019 ലോകകപ്പില്‍ അദ്ദേഹം ശുചിമുറിയില്‍വെച്ച് കരയുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവസാന ബാറ്ററായിരുന്നു. അദ്ദേഹത്തെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 2019-ല്‍ അദ്ദേഹം മാത്രമല്ല എല്ലാവരും ശുചിമുറിയില്‍വെച്ച് കരയുന്നത് കണ്ടിട്ടുണ്ട്.'' - ചാഹല്‍ പറഞ്ഞു.

അന്ന് മത്സരത്തില്‍ 10 ഓവറില്‍ 63 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ സ്വന്തം പ്രകടനത്തില്‍ ഖേദിക്കുന്നതായും ചാഹല്‍ വ്യക്തമാക്കി. ''മഹി ഭായിയുടെ അവസാന മത്സരമായിരുന്നു അത്. എനിക്ക് ഇതിലും നന്നായി കളിക്കാമായിരുന്നു. എനിക്ക് ഇപ്പോഴും അതില്‍ ഖേദമുണ്ട്. കുറച്ചുകൂടി നന്നായി പന്തെറിയാമായിരുന്നു, 10-15 റണ്‍സ് കുറച്ച് വിട്ടുകൊടുക്കാമായിരുന്നു. പക്ഷേ ചിലപ്പോള്‍ നിങ്ങള്‍ ആ ഒഴുക്കിനൊപ്പമാകും. എല്ലാം വളരെ വേഗത്തില്‍ സംഭവിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സമയം ലഭിക്കില്ല. ഞാന്‍ ശാന്തനായിരുന്നെങ്കില്‍ എനിക്ക് ഇതിലും നന്നായി കളിക്കാമായിരുന്നു എന്ന് ഞാന്‍ കരുതി. പക്ഷേ അത് സെമിഫൈനലായിരുന്നു, ഒരു വലിയ ഘട്ടമായിരുന്നു, നിങ്ങള്‍ നിങ്ങളുടെ 10-15% അധികമായി നല്‍കണം.'' - ചാഹല്‍ കൂട്ടിച്ചേര്‍ത്തു.