ബർമിങ്ങാം: എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ​ഗില്ലും സംഘവും തിരുത്തിയെഴുതിയത്. ഇം​ഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്ത്യ 336 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മഴ അൽപ്പനേരം കളി തടസ്സപ്പെടുത്തിയെങ്കിലും അവസാനദിനം ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്ക്‌സ് നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മത്സരത്തിലെ പിച്ച് ഇന്ത്യയിലേതിന് സമാനമായ പിച്ചുപോലെയായെന്നും അത് സന്ദര്‍ശകര്‍ മുതലാക്കിയെന്നും സ്‌റ്റോക്ക്‌സ് സൂചിപ്പിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കമന്റുകളുമായെത്തി.

To advertise here,

മത്സരം പുരോഗമിക്കുംതോറും പിച്ച് സബ്‌കോണ്ടിനെന്റല്‍ പിച്ചായി മാറിയെന്നും തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ തുറന്നുകാട്ടപ്പെട്ടെന്നുമാണ് സ്റ്റോക്ക്‌സ് പ്രതികരിച്ചത്. ഞങ്ങൾക്ക് കഠിനമായ പോരാട്ടമായി മാറി. ഇന്ത്യൻ ബൗളിങ്ങിന് പരിചിതമായ സാഹചര്യങ്ങളായിരുന്നു. ആ സാഹചര്യങ്ങൾ ഞങ്ങളെക്കാൾ നന്നായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അവർക്ക് അറിയാം. അത് ചിലപ്പോൾ സംഭവിക്കാം. അമിതമായി നിരാശപ്പെടാൻ ഒന്നുമില്ല. ഞങ്ങൾ കഴിവിൽ പിന്നിലായിപ്പോയത് അംഗീകരിക്കാൻ കഴിയും. - സ്റ്റോക്ക്സ് ബിബിസിയോട് പറഞ്ഞു. 

പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ സ്റ്റോക്ക്‌സിനെതിരേ രംഗത്തെത്തി. കാരണങ്ങള്‍ നിരത്താതെ പരാജയം അംഗീകരിക്കൂ എന്ന് ഒട്ടുമിക്കവരും അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണ്‍ അവരുടെ തട്ടകമല്ലേയെന്നും അത് സബ്‌കോണ്ടിനെന്റല്‍ പിച്ചാണെന്ന് പറയുന്നത് പരിഹാസ്യമാണെന്നും ഒരാള്‍ കുറിച്ചു. ഇന്ത്യയിലേതിന് സമാനമായ പിച്ചാണെങ്കില്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ വിക്കറ്റുകളെടുക്കുമായിരുന്നില്ലേ എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. 

എഡ്ജ്ബാസ്റ്റണിൽ എട്ടുമത്സരങ്ങൾക്കുശേഷമാണ് ഇന്ത്യൻ ടീം ടെസ്റ്റിൽ ജയം നേടുന്നത്. ഇതുവരെ ഏഴുതോൽവിയും ഒരുസമനിലയുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.എഡ്ജ്ബാസ്റ്റണിൽ പത്തുവിക്കറ്റ്‌ നേടുന്ന നാലാമത്തെ താരമായി  ആകാശ്‌ ദീപ് മാറി. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്കോർ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്‌സുകളിലുമായി 916 റൺസ് നേടിയതായിരുന്നു റെക്കോഡ്.