ദുബായ്: ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ടീമിന് സമ്മാനിക്കാതിരുന്ന ട്രോഫി നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) റീജിയണല്‍ ഓഫീസിലാണെന്ന് റിപ്പോര്‍ട്ട്. എസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

To advertise here,

ട്രോഫി ഔദ്യോഗികമായി ഇന്ത്യയിലേക്ക് അയക്കുകയോ അല്ലെങ്കില്‍ ദുബായിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന് കൈമാറുകയോ ചെയ്യുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. അദ്ദേഹം പിന്നീട് ഇത് ഇന്ത്യയിലെത്തിക്കും. ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിനു ശേഷമുണ്ടായ വിവാദ സംഭവങ്ങളെ തുടര്‍ന്ന് മൊഹ്സിന്‍ നഖ്വിയെ ഇംപീച്ച് ചെയ്യാനായി ബിസിസിഐ നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ, ഇദ്ദേഹം ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നഖ്‌വിയുടെ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി. നഖ്വിയുടെ പ്രവൃത്തി എസിസിയുടെയും ഐസിസിയുടെയും അന്തസിനെ ബാധിച്ചുവെന്നും കഴിഞ്ഞ ദിവസം നടന്ന എസിസി യോഗത്തില്‍ ബിസിസിഐ അംഗങ്ങള്‍ വാദിച്ചു.

ഞായറാഴ്ച രാത്രിനടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടം നേടിയ ഇന്ത്യ, പാകിസ്താന്‍ ആഭ്യന്തരമന്ത്രികൂടിയായ മൊഹ്സിന്‍ നഖ്വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ, കപ്പുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയത്തില്‍നിന്ന് മടങ്ങുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തി.