ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി പാകിസ്താന്‍. ഒമാനെ 93 റണ്‍സിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 67 റണ്‍സിന് പുറത്തായി. ഞായറാഴ്ച ഇന്ത്യയുമായാണ് പാകിസ്താന്റെ അടുത്ത മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീട് പാക് ബൗളര്‍മാര്‍ പിടിമുറുക്കുകയായിരുന്നു. ഒമാന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത ഹമ്മദ് മിര്‍സയാണ് ടോപ് സ്‌കോറര്‍. ആമിര്‍ കലീം 13 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലായിരുന്നു ഒമാന്‍. പിന്നീട് ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. അതോടെ ഒമാന്‍ തോല്‍വി മണത്തു. ഒടുക്കം 67 റണ്‍സിന് എല്ലാവരും പുറത്തായി. പാകിസ്താനായി അയൂബ് ഫഹീം അഷ്‌റഫ്, സുഫിയാന്‍ മുഖീം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. ഓപ്പണര്‍ സയിം അയൂബ് ഡക്കായി മടങ്ങി. ഒമാന്‍ ബൗളര്‍ ഷൈ ഫൈസലാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സാഹിബ്‌സദാ ഫര്‍ഹാനും മുഹമ്മദ് ഹാരിസും ടീമിനെ കരകയറ്റി. ആദ്യ ആറോവറില്‍ 47-1 എന്ന നിലയിലായിരുന്നു പാകിസ്താന്‍.പിന്നീട് മുഹമ്മദ് ഹാരിസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ പാക് സ്‌കോര്‍ കുതിച്ചു.
ഒമാന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ച ഹാരിസ് അര്‍ധസെഞ്ചുറി തികച്ചു. പത്തോവറില്‍ ടീം 85-ലെത്തി. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തി ഒമാന്‍ തിരിച്ചടിക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കണ്ടത്. ടീം സ്‌കോര്‍ 89-ല്‍ നില്‍ക്കേ പാകിസ്താന്റെ രണ്ടാം വിക്കറ്റും വീണു. 28 റണ്‍സെടുത്ത ഫര്‍ഹാനെ ആമിര്‍ കലീം പുറത്താക്കി. മുഹമ്മദ് ഹാരിസ്, നായകന്‍ സല്‍മാന്‍ അഗ(0) എന്നിവരും പിന്നാലെ കൂടാരം കയറി. 44 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് ഹാരിസ് മടങ്ങിയത്.
14 ഓവര്‍ അവസാനിക്കുമ്പോള്‍ 104-4 എന്ന നിലയിലായിരുന്നു പാകിസ്താന്‍. ഒമാന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ പാക് ബാറ്റര്‍മാര്‍ വിയര്‍ത്തു. ഹസന്‍ നവാസ് ഒമ്പത് റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് നവാസ് 19 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളിലെ ഫഖര്‍ സമാന്റെ ബാറ്റിങ്ങാണ് സ്‌കോര്‍ 150-കടത്തിയത്. ഫഖര്‍ സമാന്‍ 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒമാനായി ആമിര്‍ കലീം, ഷാ ഫൈസല്‍ എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു.
Content Highlights: asia cup cricket Pakistan vs Oman live updates
Published: 12 Sept 2025, 11:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented