കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വിയോഗം കേട്ടതിനുശേഷം ഒരു ശൂന്യതയും തകര്‍ച്ചയും അനുഭവപ്പെടുന്നുവെന്ന് നടന്‍ വിനീത്. അസാമാന്യമായ സാഹിത്യ-ചലച്ചിത്ര സൃഷ്ടികളിലൂടെ അദ്ദേഹം നമ്മുടെ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കും. ആത്മാവിന് പ്രണാമങ്ങളും സത്ഗതി പ്രാപിക്കുന്നതിനുള്ള പ്രാര്‍ഥനകളും അര്‍പ്പിക്കുന്നുവെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

To advertise here,

എം.ടി.യുടെ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടുള്ളതാണ് തന്റെ സിനിമാജീവിതത്തിന്റെ തുടക്കം. ആ ആചാര്യന്റെ അനുഗൃഹം ലഭിച്ചതാണ് തന്റെ ജന്മസുകൃതം. ഇടനിലങ്ങള്‍, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ഋതുഭേദം, ആരണ്യകം, പരിണയം, ഏഴാമത്തെ വരവ്, മനോരഥങ്ങള്‍ ഉള്‍പ്പെടെ എം.ടി.യുടെ എട്ട് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായെന്നും വിനീത് പറഞ്ഞു. 

ബുധനാഴ്ച രാത്രി പത്തുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു എം.ടി.യുടെ മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ എം.ടി. അവസാനമായി സിതാര വീടിന്റെ പടിയിറങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് സ്മൃതിപഥത്തില്‍വെച്ചായിരുന്നു അന്ത്യകര്‍മങ്ങളും സംസ്‌കാരവും.