തിരുവനന്തപുരം: രുചി, ലോകംചുറ്റുന്ന കഥ പറയാനിരുന്നത് ഭക്ഷണപ്രിയരായ രണ്ടു പേർ. പാചക വിദഗ്ധ ആബിദ റഷീദും മാതൃഭൂമി പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദും. പിന്നെ സ്വാദുള്ള ഒരു കഥ പിറന്നു.

To advertise here,

''ഓരോ നാടിനും ഓരോ ഭക്ഷണമുണ്ടാകും. അതാണ് നമ്മൾ അറിയേണ്ടത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർക്കും ഒറിജിനാലിറ്റിയാണ് ആവശ്യം. പുട്ടുണ്ടാക്കുന്നത് പഠിക്കുന്നതിനു മുൻപ് അതിൽ ചേർക്കേണ്ട തേങ്ങയിടുന്നതും പുട്ടുകുറ്റിയുണ്ടാക്കാനുള്ള മുളവെട്ടുന്നതും കാണാൻ കൊണ്ടുപോകും.'' -ആബിദ റഷീദ് പറഞ്ഞു.

മലബാർ ബിരിയാണിയെ ലോകത്തിനുമുന്നിൽ എത്തിക്കണമെന്നാണ് ആബിദ റഷീദിന്റെ ആഗ്രഹം. ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന് ബിരിയാണി വിളമ്പിയ കഥ പറഞ്ഞു അവർ. വിളമ്പുന്നതും കഴിക്കുന്നതും വീഡിയോക്കോളിൽ തേജസ്വി വീട്ടിലുള്ളവർക്ക് കാണിച്ചുകൊടുത്തു. അതുകണ്ട് ലാലുപ്രസാദ് യാദവിനും ബിരിയാണിയോടൊരു മോഹം വന്നു. ചൂടോടെ, ദം പൊട്ടിക്കാതെ കൊടുത്തയയ്ക്കണം ബിരിയാണി എന്ന് ആബിദയ്ക്ക് നിർബന്ധമുള്ളതുകൊണ്ട് അന്ന് തേജസ്വിക്കുള്ള പ്രത്യേക വിമാനം ബിരിയാണിക്കുവേണ്ടി കാത്തുനിന്നത് ഒരു മണിക്കൂർ! പുതിയ തലമുറയെ അടുക്കളയിൽ കയറ്റാതിരുന്നതാണ് നമ്മൾ ചെയ്ത തെറ്റ്. എന്റെ കാപ്പിയുണ്ടാക്കുന്ന ഒരു വീഡിയോയ്ക്ക് ഭയങ്കര റീച്ച് കിട്ടി. അപ്പോൾ കാപ്പിയുണ്ടാക്കാൻ പോലും ഇവർക്കറിയില്ല.

നല്ല ബിരിയാണി അരിതേടി പശ്ചിമബംഗാൾ വരെ പോകുന്ന, സ്വന്തമായുണ്ടാക്കിയ ബിരിയാണി മസാല ആമസോണിലൂടെ പല രാജ്യങ്ങളിൽ വിൽക്കുന്ന, നല്ലതു കഴിച്ചാലേ സന്തോഷം വരൂ എന്ന് വിശ്വസിക്കുന്ന ആബിദ റഷീദിന് ഭക്ഷണകഥ പറഞ്ഞാൽ തീരുന്ന ഒന്നല്ല. അത് വെച്ചും, വിളമ്പിയും കഴിച്ചും കഴിപ്പിച്ചും തുടരുന്നു.