തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച, സി.പി. എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ മാതൃഭൂമി ബുക്സിന്. ഇ.പി. തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഷുവിനോട് അടുപ്പിച്ച് പുസ്തകം പ്രസിദ്ധീകരിക്കുമെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിൽ ഇ.പി പറഞ്ഞു. തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിക്ക് അനുമതി നല്‍കുമെന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ  പി.പി ശശീന്ദ്രന് നല്‍കിയ വാക്ക് പാലിക്കുമെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതാണ് യഥാര്‍ഥ ഇ.പി എന്നതായിരുന്നു സംവാദത്തിന്റെ വിഷയം.

To advertise here,

ഡി.സി ബുക്‌സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞ് വിഷുവിനോട് അടുപ്പിച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കാനാവുമെന്നാണ് കരുതുന്നത്-ഇ.പി. പറഞ്ഞു. തന്നോട് മാതൃഭൂമിക്ക് പ്രസിദ്ധീകരണാനുമതി നല്‍കുമെന്നാണ് ഇ.പി  പറഞ്ഞതെന്ന് പി.പി ശശീന്ദ്രനും വെളിപ്പെടുത്തി. 

ഒരു പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിന്റെ ആമുഖം എഴുതുകയും തെറ്റുകള്‍ തിരുത്തുകയും അങ്ങനെ ഒരുപാട് ജോലികളില്ലേ? ഞാന്‍ തന്നെ പുസ്തകം പൂര്‍ണമായും തെറ്റ് തിരുത്തിയ കോപ്പി വായിച്ചിട്ടില്ല. അതാണ് പ്രസിദ്ധീകരിക്കുന്നുവെന്ന്  പറഞ്ഞ് വാര്‍ത്ത വന്നത്. എന്നെ വ്യക്തിപരമായും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനുവേണ്ടിയുള്ള ഗൂഢശ്രമമായിരുന്നു നടന്നത്. പക്ഷേ അന്നുതന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും ഇ.പി പറഞ്ഞു.