മക്ക: ഹജ്ജിന്റെ (ഹജ്ജ് 1448) ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ്-ഉംറ കമ്മിറ്റി യോഗം ചേർന്നു. മക്ക മേഖല ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ മിഷാൽ സ്ഥിരം ഹജ്ജ്-ഉംറ കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിച്ചു. വിശുദ്ധ ഹറമുകളുടെ സേവകൻ കൂടിയായ സൗദി ഭരണാധികാരിയുടെ ഉപദേഷ്ടാവും മക്ക മേഖല അമീറുമായ പ്രിൻസ് ഖാലിദ് അൽ ഫൈസൽ നൽകിയ നിർദേശപ്രകാരമാണ് യോഗം ചേർന്നത്.
നിലവിലെ ഉംറ സീസണിന്റെ പുരോഗതിയും ഹജ്ജ് 1448-നുള്ള പ്രാരംഭ ഒരുക്കങ്ങളുമാണ് യോഗത്തിൽ വിലയിരുത്തിയത്.

To advertise here,

ഉംറ സീസണുമായി ബന്ധപ്പെട്ട റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. രാജ്യത്തേക്ക് എത്തിയതും മടങ്ങിയതുമായ ഉംറ തീർഥാടകരുടെ എണ്ണം, വിവിധ സർക്കാർ വകുപ്പുകൾ നൽകിയ സേവനങ്ങൾ, രാജ്യത്തിന്റെ പ്രവേശന-പുറത്താകൽ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ എന്നിവ റിപ്പോർട്ടിൽ വിശദമായി പരിശോധിച്ചു.

ഹജ്ജ് 1448-ന്റെ പ്രാരംഭ ആസൂത്രണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലകളുടെ ഫലങ്ങളും കമ്മിറ്റി വിലയിരുത്തി. തീർഥാടക സേവനങ്ങളുമായി ബന്ധപ്പെട്ട 60 സർക്കാർ, സേവന സ്ഥാപനങ്ങൾ ഈ ശിൽപശാലകളിൽ പങ്കെടുത്തു.

മുൻ ഹജ്ജ് സീസണുകളിലെ വിജയങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക, പ്രവർത്തന പദ്ധതികൾ ശക്തിപ്പെടുത്തുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും സംയോജനവും വർധിപ്പിക്കുക, ഉത്തരവാദിത്വങ്ങൾ കൂടുതൽ വ്യക്തതയോടെ നിർവചിക്കുക, സമഗ്ര സജ്ജീകരണം ഉറപ്പാക്കുക തുടങ്ങിയ ശുപാർശകളാണ് ശിൽപശാലകളിൽനിന്ന് ഉയർന്നത്.

സാധ്യമായ വെല്ലുവിളികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി സന്നദ്ധത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി ചർച്ച ചെയ്തു.

വരാനിരിക്കുന്ന ഹജ്ജ് സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും യോഗത്തിൽ അവലോകനം ചെയ്തു. ഇതുസംബന്ധിച്ച ശുപാർശകൾക്കും അംഗീകാരം നൽകി. മുൻവർഷങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തും അടുത്ത ഹജ്ജിൽ തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുകാരന് അധികൃതർ ലക്ഷ്യമിടുന്നത്.