റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അബ്ഹ, തായിഫ് നഗരങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായി അറബ് സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ആളുകൾക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ ചിലർക്ക് നേരിയതും ചിലർക്ക് മിതമായതുമായ പരിക്കുകളാണുള്ളത്. ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും സഖ്യസേന വ്യക്തമാക്കി.

To advertise here,

ആക്രമണങ്ങളെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

സിവിലിയൻ കേന്ദ്രങ്ങൾക്കും സാധാരണ ജനങ്ങൾക്കും നേരെ ഹൂതി മിലീഷ്യ തുടർച്ചയായി മനഃപൂർവം നടത്തുന്ന ആക്രമണങ്ങൾ അവരുടെ ഭീകരവാദപരവും തീവ്രവാദപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അൽ മാലികി പറഞ്ഞു.

സൗദി അറേബ്യയുടെ പരമാധികാരവും സിവിലിയൻ കേന്ദ്രങ്ങളും ജനങ്ങളും സംരക്ഷിക്കുന്നതിനായി സഖ്യസേനയുടെ സംയുക്ത കമാൻഡ് ഉത്തരവാദിത്തത്തോടെയും ശക്തമായും ഈ ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ 51-ാം അനുച്ഛേദം, സ്വയം പ്രതിരോധത്തിനുള്ള അവകാശം, അന്താരാഷ്ട്ര മാനുഷിക നിയമം, അതിന്റെ ആചാരപരമായ ചട്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായിട്ടായിരിക്കും നടപടികളെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും ഹൂതി മിലീഷ്യയുടെ ശത്രുതാപരവും തീവ്രവാദപരവുമായ സമീപനത്തെ ചെറുക്കുന്നതിനുമായി ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്നും സഖ്യസേനയുടെ സംയുക്ത കമാൻഡ് വ്യക്തമാക്കിയതായി അൽ മാലികി അറിയിച്ചു.