റിയാദ്: യമനിലെ ഹൂതി വിഭാഗം തൊടുത്തുവിട്ട പ്രൊജക്ടൈൽ സൗദി അറേബ്യയുടെ തെക്കൻ മേഖലയായ ജിസാനിൽ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഒരു പള്ളിക്കും നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

To advertise here,

അൽ-തുവാൽ ഗവർണറേറ്റിലാണ് പ്രൊജക്ടൈൽ പതിച്ചത്. ആക്രമണത്തെ തുടർന്ന് സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും സ്വീകരിച്ചു.

സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനവിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ നേരിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ അധികൃതർ നടപ്പാക്കിയതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി സൗദി അറേബ്യയുടെ തെക്കൻ മേഖലകളിൽ ഹൂതി വിഭാഗം നടത്തിയ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

ചൊവ്വാഴ്ച അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റിരുന്നു.