​മുംബൈ : കൃഷ്ണഭക്തിയുടെയും ആവേശത്തിന്റെയും നിറവിൽ നാടെങ്ങും ജന്മാഷ്ടമി ആഘോഷിച്ചു. മുംബൈയിൽ ക്ഷേത്രദർശനത്തിന് വൻ തിരക്കനുഭവപ്പെട്ടു. നഗരത്തിലുടനീളമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ആരതികളും ഭജനകളുമായി ഭക്തർ നിരന്നു. ശനിയാഴ്ച നടക്കുന്ന ദഹിഹണ്ടി ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങുകയാണ്. തെരുവുകളിൽ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന തൈരും പാലും നിറച്ച മൺകലങ്ങൾ ഉടയ്ക്കുന്നതിനായി ഗോവിന്ദടീമുകൾ മനുഷ്യപിരമിഡുകൾ തീർക്കും. ഗിർഗാവ്ചൗപാട്ടിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ, അതിരാവിലെ നടന്ന മംഗളാരതിയിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ഭക്തർക്ക് ആശംസകൾ നേർന്നുകൊണ്ട്, ആത്മീയ നേതാവ് കേശവ് ചന്ദ്ര ദാസ് ജന്മാഷ്ടമിയെ വളരെ ശുഭകരമായ ഒരു അവസരമായി വിശേഷിപ്പിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ അർദ്ധരാത്രിയിൽ ഇരുട്ടിൽ ജനിച്ചു, ഭഗവദ്ഗീതയിലൂടെ ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു.

To advertise here,

അർജുനനിലൂടെ, എല്ലാ മനുഷ്യരാശിക്കും വളരെ മനോഹരവും അത്യാവശ്യവുമായ ഒരു സന്ദേശം അദ്ദേഹം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ശനിയാഴ്ച നടക്കുന്ന ദഹിഹണ്ടി ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ മുനിസിപ്പൽ കോർപ്പറേഷനും പോലീസും പ്രധാനവേദികളിൽ വിപുലമായ സുരക്ഷാ പ്രോട്ടക്കോളുകളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളും സംഘടനകളും ദഹിഹണ്ടി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.