
വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം വർധിപ്പിച്ച് യുഎസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം യുദ്ധവിമാനങ്ങളാണ് യുഎസ് മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ വിന്യസിച്ചിട്ടുള്ള യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് യുഎസ് ഉദ്യോഗസ്ഥർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
വിമാനങ്ങളുടെ നീക്കങ്ങൾ യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി Axiso റിപ്പോർട്ട് ചെയ്തു. F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഈ മേഖലയിലേക്ക് നീങ്ങുന്നതായി സ്വതന്ത്ര ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും സൈനിക വിമാന നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ സ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.
'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം ഫൈറ്റർ ജെറ്റുകൾ ഈ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു. യുഎസ് സൈനിക വിന്യാസത്തിന്റെ വ്യാപ്തിയും വേഗതയും ഇത് അടിവരയിടുന്നു.' ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥർ ജനീവയിൽ രണ്ടാമത്തെ പരോക്ഷ ആണവ ചർച്ചകൾ നടത്തിവരുന്നതിനിടയിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.
അതേസമയം, യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അനുബന്ധ കപ്പലുകളും കരീബിയൻ കടലിൽ നിന്ന് പുറപ്പെട്ട് ഇപ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുകൂടി മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുകയാണെന്ന് നാവിക സേന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. യുഎസ്എസ് മഹൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് വിൻസ്റ്റൺ ചർച്ചിൽ എന്നീ മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളോടൊപ്പമാണ് ഫോർഡിന്റെ യാത്രയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കപ്പൽ വ്യൂഹം ഇറാനടുത്തുള്ള സമുദ്രമേഖലയിൽ എത്താൻ ഒരാഴ്ചയിലധികം സമയമെടുത്തേക്കാം. ഈ വർഷം ആദ്യം തന്നെ യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് പ്രധാന യുഎസ് വ്യോമ, നാവിക വിഭാഗങ്ങളും ഈ മേഖലയിലേക്ക് വിന്യസിക്കപ്പെട്ടിരുന്നു. അതേസമയം, ചർച്ചകളിൽ ജാഗ്രതയോടെയുള്ള പുരോഗതിയാണ് ഉണ്ടാകുന്നത്. ഇരുഭാഗത്തുനിന്നും ശക്തമായ സൈനിക പ്രദർശനമുണ്ടായിട്ടും, ഇരുപക്ഷവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ജനീവയിലെ ചർച്ചകൾ നിലവിലുണ്ടായിരുന്ന സ്ഥിതിഗതികളിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രംപിന്റെ പ്രതിനിധികളായ ജാരെഡ് കുഷ്‌നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി ചർച്ചകൾക്ക് ശേഷം, നമ്മുടെ നിലപാടുകളിലെ ചില വിടവുകൾ നികത്തുന്നതിന് ഉതകുന്ന കൂടുതൽ വിശദമായ നിർദ്ദേശങ്ങളുമായി രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുമെന്ന് ഇറാനിയൻ പ്രതിനിധികൾ പറഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചകളെ ഗൗരവമേറിയതും ക്രിയാത്മകവും നല്ലതുമെന്നാണ് വിശേഷിപ്പിച്ചത്. 'മുൻ കാലങ്ങളിൽ നടന്നിട്ടുള്ള യോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നമുക്ക് മുന്നോട്ട് പോകാൻ വ്യക്തമായ വഴി ലഭിച്ചു.' അദ്ദേഹം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
'മാർഗ്ഗനിർദ്ദേശളുമായി ബന്ധപ്പെട്ട് പൊതുവായ ധാരണയിലെത്താൻ കഴിഞ്ഞിട്ടുണ്ട്. അതിനർത്ഥം നമുക്ക് വേഗത്തിൽ ഒരു കരാറിലെത്താൻ കഴിയുമെന്നല്ല, പക്ഷേ അതിനുള്ള വഴി തുറക്കപ്പെട്ടുകഴിഞ്ഞു.' അദ്ദേഹം കൂട്ടിച്ചേർത്തു. 'പൊതുവായ ലക്ഷ്യങ്ങളും ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും തിരിച്ചറിയുന്നതിൽ നല്ല പുരോഗതിയോടെ ചർച്ചകൾ അവസാനിച്ചു.' എന്ന് ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി പറഞ്ഞു.
Content Highlights: US sends over 50 advanced fighter jets including F-22s, F-35s, F-16s to the Middle East. Learn about the major military deployment and its context with ongoing Iran nuclear talks.
Published: 18 Feb 2026, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented