ജക്കാർത്ത: 241 പേരുമായി പോയ ഇൻഡൊനേഷ്യൻ യാത്രാക്കപ്പൽ നടുക്കടലിൽ അപ്രത്യക്ഷമായി. ഇൻഡൊനീഷ്യയിലെ കിഴക്കൻ ജാവയിലെ സുരബായയിൽനിന്ന് ദക്ഷിണ കലിമന്തൻ പ്രവിശ്യയിലെ ബൻജർമാസിനിലേക്ക് പോയ വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ജാവാ കടലിൽ വെച്ചാണ് നഷ്ടപ്പെട്ടത്. തുടർന്ന് ഇൻഡൊനേഷ്യൻ അധികൃതർ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഇൻഡൊനേഷ്യൻ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ.

To advertise here,

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10:13-നാണ് കപ്പൽ സുരബായയിൽനിന്ന് യാത്ര തിരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കപ്പലിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയാണ് അവസാനമായി കപ്പലിന്റെ സ്ഥാനം രേഖപ്പെടുത്തിയത്. കപ്പൽ മോശം കാലാവസ്ഥ നേരിട്ടതായി യാത്രയ്ക്കിടെ ഓപ്പറേറ്റർ അധികൃതരെ അറിയിച്ചിരുന്നു. മാനിഫെസ്റ്റ് പ്രകാരം യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 241 പേരാണ് കപ്പലിലുണ്ടായിരുന്നത്.