വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ പതാക നാട്ടിയ കപ്പലാണ് ഒമാൻ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.

To advertise here,

മിസൈൽ പ്രഹരശേഷിയുള്ള അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാൻസ് ഇറാനിയൻ കപ്പലിന് തക്കതായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇറാനിയൻ സംഘം അത് ചെവികൊണ്ടില്ല. എഞ്ചിൻ റൂം തുളച്ചുകൊണ്ട് ഞങ്ങൾക്ക് അതിനെ തടയേണ്ടി വന്നുവെന്നാണ് ട്രംപ് അറിയിച്ചത്. Touska എന്ന് പേരുള്ള, 900 അടി നീളവും വിമാനവാഹിനിക്കപ്പലിനോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തതെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയുടെ കസ്റ്റഡിയിലാണ് കപ്പൽ.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലയളവ് അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. ഇതിനോടകം തന്നെ അനിശ്ചിതത്വത്തിലായ സമാധാന ചർച്ചകൾക്ക് പുറമേയാണ് അമേരിക്കയുടെ ഈ നടപടിയും. പാകിസ്താനിൽ നടക്കുമെന്ന് കരുതപ്പെടുന്ന ചർച്ചകൾ പ്രതികൂലമായേക്കാമെന്ന സൂചനകൾ ഇതിനോടകം തന്നെ സജീവമാണ്.