മനാമ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഒമാനിൽ നടക്കുന്ന ഗൾഫ് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഇറാൻ ഉൾപ്പെടുന്ന ഏതെങ്കിലും കൂട്ടായ യോഗത്തിന്റെ ഭാഗമാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഈ നിലപാട് ഔദ്യോഗിക മാർഗങ്ങളിലൂടെ ഒമാൻ സുൽത്താനേറ്റിനെ നേരത്തെ അറിയിച്ചിരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമാന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ ബഹ്റൈൻ വിലമതിക്കുന്നുണ്ടെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ ചർച്ചകളോടുള്ള പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വസ്തുതകളെ അവഗണിച്ചുകൊണ്ട് ചർച്ചകൾ കെട്ടിപ്പടുക്കാനാവില്ലെന്ന് മന്ത്രാലയം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരുടെ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് രാജ്യം വിധേയമായിട്ടുണ്ട്, ഇതിൽ അമോണിയ ടാങ്കിനു നേരെയുണ്ടായ ആക്രമണം വലിയൊരു ദുരന്തത്തിലേക്ക് നയിക്കാവുന്ന സാഹചര്യമായിരുന്നു സൃഷ്ടിച്ചത്. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്ലൈനിനു നേരെ വെള്ളിയാഴ്ചയുണ്ടായ ആക്രമണം, സാധാരണക്കാരുടെ സ്വത്തുക്കൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണ ഭീഷണി ഭൂതകാലത്തിലെ കാര്യമല്ലെന്നും മറിച്ച് നിലനിൽക്കുന്ന അപകടമാണെന്നും സ്ഥിരീകരിക്കുന്നു.
ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ടോ, അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് മൗനം പാലിച്ചുകൊണ്ടോ, അല്ലെങ്കിൽ പ്രീണന നയം സ്വീകരിച്ചുകൊണ്ടോ മേഖലയുടെ സുരക്ഷയും സ്ഥിരതയും കെട്ടിപ്പടുക്കാനോ നിലനിർത്താനോ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നല്ല അയൽപക്ക ബന്ധം എന്നത് കേവലം രാഷ്ട്രീയ മര്യാദയല്ല, മറിച്ച് നിയമപരമായ ബാധ്യതയാണെന്ന് ബഹ്റൈൻ വിശ്വസിക്കുന്നു. സമാധാനം നാല് അനിവാര്യമായ തൂണുകളിലാണെന്ന് രാജ്യം കരുതുന്നു. ആക്രമണങ്ങൾ അവസാനിപ്പിക്കുക, ആക്രമണങ്ങളുടെ ഉത്തരവാദിത്തം അന്താരാഷ്ട്ര തലത്തിൽ നിശ്ചയിക്കുകയും അതുമൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശം ഉപയോഗിക്കാതിരിക്കുകയും ചെയ്യുക, നിയമപരമായ മാർഗങ്ങളിലൂടെ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയാണവ.
ഹോർമുസ് കടലിടുക്കിലെ നാവിഗേഷനുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. അത്തരം ക്രമീകരണങ്ങൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അംഗീകരിച്ചിരിക്കണം; വിവേചനമോ ഫീസോ പെർമിറ്റുകളോ കൂടാതെ എല്ലാ കപ്പലുകൾക്കും സുഗമമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കണം; കൂടാതെ, ഈ പാതയുടെ സുരക്ഷ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ വിതരണ ശൃംഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, എല്ലാ ജിസിസി രാജ്യങ്ങളുടെയും പങ്കാളിത്തം അതിൽ ഉറപ്പാക്കുകയും വേണം.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ അംഗത്വവും ഗൾഫ് മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും മുൻനിർത്തി, നാവിഗേഷൻ സ്വാതന്ത്ര്യവും പ്രാദേശിക സുരക്ഷയും സംരക്ഷിക്കുന്നതിനായി നിയമപരവും നയതന്ത്രപരവുമായ മാർഗ്ഗങ്ങളിലൂടെ ബഹ്റൈൻ രാജ്യം തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു; ഒപ്പം, നിയമസാധുതയുള്ളതും പൊതുസമ്മതിയുള്ളതുമായ ഏത് നടപടിയെയും പിന്തുണയ്ക്കാൻ രാജ്യം സജ്ജമാണ്. സമാധാനത്തിനായുള്ള വാതിലുകൾ രാജ്യം അടച്ചുകളയുന്നില്ല; എന്നാൽ ശരിയായ നിലപാടുകൾ ബലികഴിച്ചുകൊണ്ടുള്ള ഒരു സമാധാനത്തിന് രാജ്യം തയ്യാറല്ല. കാരണം, നീതിയിൽ അധിഷ്ഠിതമല്ലാത്ത സമാധാനം എന്നത് കാലാവധി തീരാൻ കാത്തിരിക്കുന്ന ഒരു താൽക്കാലിക വെടിനിർത്തൽ മാത്രമാണ്.
Content Highlights: Bahrain refuses to attend the Iran-led Gulf meeting in Oman regarding the Strait of Hormuz crisis., The foreign ministry stresses that diplomatic ties must be restored before joining collective meetings with Iran., Bahrain highlights ongoing security threats, including attacks on infrastructure and oil pipelines., Navigation arrangements in the Strait of Hormuz must comply with UN conventions and ensure free passage for all ships.
Published: 13 Sept 2026, 12:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented