ന്യൂഡൽഹി: ചർച്ചകൾക്കും നയതന്ത്രത്തിനും ഊന്നൽ നൽകി, യുക്രൈനിലെയും ഇറാനിലെയും യുദ്ധങ്ങൾ ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന അഭിപ്രായം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ദെ വെവറുടെ സന്ദർശന വേളയിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
ന്യൂഡൽഹിയിൽ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ദെ വെവറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി മോദി ആഗോളനയതന്ത്രം സംബന്ധിച്ച തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബെൽജിയം പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഇന്ത്യയിൽ എത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു ബെൽജിയം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നു എന്ന പ്രത്യേകതയും ഈ കൂടിക്കാഴ്ചയ്ക്കുണ്ട്.
പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ ആവശ്യമാണെന്ന് ഇരുരാജ്യങ്ങളും സംയുക്തമായി ആഹ്വാനം ചെയ്തു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും ആഗോള സുസ്ഥിരതയ്ക്ക് കരുത്തുപകരുമെന്ന് മോദി വ്യക്തമാക്കി.
ഭീകരവാദം തുടച്ചുനീക്കുന്നതിനും പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇരു നേതാക്കളും തങ്ങളുടെ പ്രതിബദ്ധത അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടുള്ള സമാധാനപരമായ ലോകക്രമത്തിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ആഗോള സംഘർഷങ്ങളിൽ ഇന്ത്യയുടെ ദീർഘകാലമായുള്ള നയം ആവർത്തിച്ചുകൊണ്ട്, 'അത് യുക്രൈനാകട്ടെ, പശ്ചിമേഷ്യയാകട്ടെ സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു', പ്രധാനമന്ത്രി മോദി പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധം, ഇസ്രയേൽ-ഗാസ യുദ്ധം, യുഎസ്-ഇറാൻ യുദ്ധം എന്നീ മൂന്ന് പ്രധാന സംഘർഷങ്ങളുടെ ആഘാതം ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം വരുന്നത്. ഇറാനുമായുള്ള യുഎസ് സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതോടെ ഊർജ്ജ വിപണികളും വ്യാപാര ശൃംഖലകളും തടസ്സപ്പെട്ട അവസ്ഥയിലാണ്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ മാസമാദ്യം കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഇരുപത്തിയാറാമത് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദി ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം, വ്യാപാരം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. 'മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ തുടർന്നും പിന്തുണ നൽകും' എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചത്.
'ബിഷ്‌കെക്കിൽ വെച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ കണ്ടു. ഇറാനുമായി വിവിധ മേഖലകളിൽ ഇന്ത്യക്കുള്ള ദീർഘകാല സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. വരും ദിവസങ്ങളിൽ ഞങ്ങളുടെ വ്യാപാര മേഖല വിപുലീകരിക്കാനും വൈവിധ്യവൽക്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.'
Content Highlights: Prime Minister Narendra Modi emphasized the need for diplomatic efforts to resolve global conflicts, including those in Ukraine and Iran, during a joint press conference with Belgian Prime Minister Bart De Wever in New Delhi.
Published: 03 Sept 2026, 03:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented