ന്യൂഡൽഹി: 'ഇന്ത്യ ഔട്ട്' പ്രചാരണത്തിലൂടെ 2023-ൽ ഭരണത്തിലേറിയതാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇപ്പോൾ ഇന്ത്യയുടെ സഹായത്തോടെ നിർമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

To advertise here,

നിർമാണത്തിലിരിക്കുന്ന തിലമാലെ പാലം സന്ദർശിക്കുന്നതിനിടെയാണ് മുയിസുവിന്റെ പുതിയ പരാമർശങ്ങൾ ഉണ്ടായത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമായാണ് ഇതിനെ മുയിസു വിശേഷിപ്പിച്ചതെന്ന് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മാലി, വില്ലിമാലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.

തിലാമാലെ പാലത്തിന്റെ നിർമ്മാണത്തിൽ ഉണ്ടായ പുരോഗതി 'ഇരു രാജ്യങ്ങളുടെയും സാങ്കേതിക സംഘങ്ങളുടെ സമർപ്പിത ശ്രമങ്ങളിലൂടെയാണ് സാധ്യമായത്' എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മുയിസു, പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ സർക്കാരിനും ഹൈക്കമ്മിഷണർ ജി ബാലസുബ്രഹ്‌മണ്യത്തിനും 'ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കുകയും' ചെയ്തു.

തലസ്ഥാനമായ മാലിക്ക് ചുറ്റുമുള്ള വില്ലിമാലെ, ഗുൽഹിഹൽഹു, തിലാഫുഷി എന്നീ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള 6.7 കിലോമീറ്റർ നീളമുള്ള റോഡുകൾ, പാലങ്ങൾ, കോസ്വേകൾ എന്നിവ അടങ്ങിയ ശൃംഖലയാണ് ജി.എം.സി.പി.

പദ്ധതി നിശ്ചയിച്ച സമയത്തേക്കാൾ വർഷങ്ങൾ പിന്നിലാണെങ്കിലും, ഇത് പൂർത്തിയാക്കിക്കഴിഞ്ഞാൽ മാലിദ്വീപിന് അതിന്റെ വിമാനത്താവളം, തലസ്ഥാന നഗരം, വ്യാവസായിക, തുറമുഖ മേഖലകൾ എന്നിവയ്ക്കിടയിൽ പൂർണ്ണമായ ഹൈവേ കണക്ഷൻ ലഭിക്കും.

എക്സ്പോർട്ട്-ഇംപോർട്ട് ബാങ്കിൽ നിന്ന് 400 ഡോളറിന്റെ വായ്പയും 100 ഡോളറിന്റെ പ്രത്യേക ഗ്രാന്റും നൽകി ഇന്ത്യയാണ് പദ്ധതിക്ക് പൂർണ്ണമായി ധസഹായം നൽകുന്നത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ നിർമ്മാണം ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നൽകിയിരിക്കുന്നത്.

ചൈനീസ് അനുകൂലിയായിട്ടാണ് മുയിസു അധികാരത്തിലേറിയതെങ്കിലും താൻ ആഗ്രഹിച്ച സാമ്പത്തിക സഹായം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കമുണ്ടായത്. 2024-ൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി ഇന്ത്യയും കൃത്യമായ ഇടപെടലുകൾ നടത്തി.