വാഷിങ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പറഞ്ഞത്. ഇതിന് വിരുദ്ധമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്.  പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകുന്നത് ഇറാൻ നിർത്തിയതായി അറിയിച്ചതിനെ തുടർന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് നിലപാട് മയപ്പെടുത്തിയത്. 

To advertise here,

ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളിൽ നിന്ന് യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ മിഡിൽ ഈസ്റ്റിലേക്ക് മാറ്റാൻ ഉത്തരവിട്ടതായി കഴിഞ്ഞയാഴ്ച യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. "ഞങ്ങൾ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്," സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് തിരിച്ചെത്തുന്നതിനിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുന്നതായും ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നത് തടയാൻ ഇറാനെതിരെ ബലം പ്രയോഗിക്കുമെന്ന തന്റെ ഭീഷണി 837 പേരെ തൂക്കിലേറ്റുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ട്രംപ് ആവർത്തിച്ചു. ഇറാനുമായുള്ള ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ബുധനാഴ്ച ഇറാനിയൻ അധികൃതർ പ്രതിഷേധത്തിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു. സമീപ ദിവസങ്ങളിൽ പ്രതിഷേധങ്ങളിൽ കുറവ് വന്നതായാണ് റിപ്പോർട്ട്. ഇതിനോടകം 3,117 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാം എന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.