വാഷിങ്ടൺ:അമേരിക്ക ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്നത് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ച ട്രംപ്, 'നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും' എന്നും പറഞ്ഞു.

To advertise here,

ഇറാനുമായി വിവേകപൂർണമായ ഒരു കരാറുണ്ടാക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് വർഷങ്ങൾകൊണ്ട് തെളിഞ്ഞതാണെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ ആണവപദ്ധതി ഉപേക്ഷിപ്പിക്കുക ലക്ഷ്യമിട്ടുള്ള രണ്ടാംവട്ട ചർച്ച ചൊവ്വാഴ്ച ജനീവയിൽ പൂർത്തിയായിരുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുപക്ഷവും പറയുന്നത്. അന്തിമകരാറിനുള്ള രൂപരേഖയുണ്ടാക്കി മൂന്നാംഘട്ടചർച്ചയിലേക്കുപോകാനാണ് ഇരുകക്ഷികളും തീരുമാനിച്ചിരിക്കുന്നത്.

അതേസമയം കരാറിലെത്താനായില്ലെങ്കിൽ ഇറാനെതിരെയുള്ള നടപടികൾ യുഎസ് സജീവമായി ആലോചിച്ച് വരികയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മധ്യേഷ്യയിൽ 22 വർഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങൾക്കാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.

ഇറാനു നേരെ ആക്രമണം നടത്താൻ ട്രംപ് തീരുമാനിക്കുകയാണെങ്കിൽ, ആഴ്ചകളോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ള നടപടികൾ വരെ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ നേതാക്കളെ ഇല്ലാതാക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. മാസങ്ങൾക്ക് മുമ്പ് ഇറാനിയൻ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള മണിക്കൂറുകൾ നീണ്ട ബോംബാക്രമണങ്ങളെ അപേക്ഷിച്ച് പലതും വളരെ വലിയ തോതിലായിരിക്കുമെന്നും സിഎൻഎൻ പറയുന്നു.

ഈ ആഴ്ച അവസാനത്തോടെ യുഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇറാനുമായി നയതന്ത്ര ചർച്ചയിലേർപ്പെട്ട പ്രാദേശിക നയതന്ത്രജ്ഞർ പറയുന്നത് ആക്രമണം അത്ര പെട്ടെന്ന് ഉണ്ടാകില്ലെന്നാണ്. ഇതുവരെ ട്രംപ് ഏതെങ്കിലും പ്രത്യേക സൈനിക നടപടിക്ക് ഉത്തരവിട്ടിട്ടില്ലെന്നും സൂചനയുണ്ട്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നത് അദ്ദേഹം നയതന്ത്ര പരിഹാരത്തിനാണ് ഇപ്പോഴും മുൻഗണന നൽകുന്നുണ്ടെന്നാണ്. 

എന്നാൽ, പ്രസിഡന്റിന്റെ എല്ലാ ആവശ്യകതകളും നിറവേറ്റുന്ന ഒരു ഉടമ്പടിയിലെത്താനുള്ള സാധ്യത കുറഞ്ഞുവരുന്നതായി പലരും ഇപ്പോൾ പറയുന്നു. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും ഉപേക്ഷിക്കുന്നത് പോലുള്ള ആവശ്യങ്ങളോട് ഇറാൻ സ്വീകരിക്കുന്ന നിലപാട് തന്നെയാകും ശ്രദ്ധേയം.