ഇസ്ലാമാബാദ്: 1979-ന് ശേഷം ഇതാദ്യമായി ഇറാനും യുഎസും മുഖാമുഖം വരുന്ന ഉന്നതതല നയതന്ത്ര ചർച്ചകൾക്ക് വേദിയായി ഇസ്ലാമാബാദ്. പാകിസ്താൻ ഇടനിലക്കാരായി മുഖാമുഖമുള്ള ത്രികക്ഷി ചർച്ചകളാണ് നടക്കുന്നതെന്നാണ് വിവരം.യുഎസിന്റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.

To advertise here,

പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായടക്കമുള്ള പ്രാരംഭ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഇറാനിയൻ, അമേരിക്കൻ പ്രതിനിധികൾ തമ്മിലുള്ള നേർക്കുനേർ ചർച്ച നടന്നത്.

ഒരു ദിവസത്തെ ചർച്ചയാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും, ഒരു ദിവസം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് മണിക്കൂർ ചർച്ചകൾക്ക് ശേഷം ഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിഞ്ഞിരിക്കുകയാണ്. പാകിസ്താൻ സൈനിക മേധാവി അസിം മുനീറും ചർച്ചകളുടെ ഭാഗമായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫാണ് ഇറാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്.

ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ അടച്ചിട്ട മുറികളിലാണ് ചർച്ചകൾ നടക്കുന്നത്. മാധ്യമങ്ങൾക്ക് ഒരുക്കിയ വേദിയിൽനിന്ന് 500 മീറ്ററോളം ദൂരത്തിലാണ് ചർച്ച നടക്കുന്ന ഹോട്ടലുള്ളത്. അതുകൊണ്ട് തന്നെ ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമാകുന്നതിന് കാലതാമസമുണ്ട്.

ഇരുരാജ്യത്തേയും സാമ്പത്തിക, സൈനിക, നിയമ, ആണവ കമ്മിറ്റികൾ ചേരുകയും ചർച്ചകൾ വിദഗ്ധ തലത്തിലേക്ക് കടന്നതായും ഇറാനിയൻ സർക്കാർ വ്യക്തമാക്കുന്നു. ചർച്ചകൾക്കിടെ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടന്നതായി അമേരിക്കൻ മാധ്യമങ്ങൾ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം ഒരു യുഎസ് യുദ്ധക്കപ്പൽ കടക്കാൻ ശ്രമിച്ചതായും ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ സായുധസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് പിൻവാങ്ങിയതായും അധികൃതർ വ്യക്തമാക്കി.