ന്യൂഡൽഹി: യുഎസ് ഇറാൻ സംഘർഷത്തിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സുപ്രധാന പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 'അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ഒരു സന്തോഷവാർത്ത ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു' റൂബിയോ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയ്ക്ക് അടുത്തെത്തിയതായി കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇക്കാര്യം സ്ഥിരീകരിച്ചു. ഹോർമുസ് തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

To advertise here,

ഇറാൻ ഹോർമുസ് തുറന്ന് നൽകുകയും അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതാകും ധാരണയുടെ ആദ്യ പടിയെന്നാണ് സൂചന. ഇതിന്റെ തുടർച്ചയായി 60 ദിവസത്തിനകം ഇറാനുമായി യുഎസ് ഒരു കരാറുണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാൻ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ആണവായുധവുമായി ബന്ധപ്പെട്ട ചർച്ച ഈ ഘട്ടത്തിൽ ഉൾപ്പെടുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.

ഇതിനിടെ ഇറാൻ ഒരു തീരുമാനവും പരമോന്നത നേതാവിന്റെ അനുമതി ഇല്ലാതെ എടുക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.

ആണവ വിഷയം ഈ ഘട്ടത്തിൽ ചർച്ചയ്ക്ക് വരുന്നില്ലെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് മാർക്കോ റൂബിയോ ഇന്നും പറഞ്ഞു. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ

ഇറാനിൽ ഒരിക്കലും ആണവായുധം ഉണ്ടാകരുത്' എന്നതാണ് യുഎസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു. 'ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാൻ കഴിയില്ല. പ്രസിഡന്റ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.