വാഷിങ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ പുനരാരംഭിക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം, കാരണം ഞങ്ങൾ അങ്ങോട്ട് പോകാൻ താല്പര്യപ്പെടുന്നു,നിങ്ങൾ ഇസ്ലാമാബാദിൽ തുടരണം' ന്യൂയോർക്ക് പോസ്റ്റുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

To advertise here,

പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ 'മികച്ച പ്രവർത്തനം' നടത്തുന്നുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഇസ്ലാമാബാദിൽ തന്നെ ചർച്ചകൾ നടത്തുമോ എന്നത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. താത്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ത്‌ന്നെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് സൂചന.

ആദ്യ 24 മണിക്കൂറിൽ ഒരു കപ്പലിനും യുഎസ് ഉപരോധം മറികടക്കാൻ സാധിച്ചിട്ടില്ലെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടിരിക്കുന്നത്. ആറ് ചരക്ക് കപ്പലുകളെ തിരികെ അയച്ചതായും യുഎസ് സൈന്യം അറിയിച്ചു.

'ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ കപ്പലുകളെ തടയുന്ന ദൗത്യത്തിൽ 10,000-ൽ അധികം യു.എസ്. നാവികർ, മറീൻ കോർപ്‌സ് അംഗങ്ങൾ, എയർമെൻ എന്നിവരും ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും ഡസൻ കണക്കിന് വിമാനങ്ങളും പങ്കാളികളാണ്. ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും യു.എസ്. ഉപരോധം മറികടക്കാൻ കഴിഞ്ഞില്ല, കൂടാതെ 6 ചരക്ക് കപ്പലുകൾ ഒമാൻ ഉൾക്കടലിലെ ഒരു ഇറാനിയൻ തുറമുഖത്തേക്ക് തിരികെ അയച്ചു.

അറേബ്യൻ ഉൾക്കടലിലെയും ഒമാൻ ഉൾക്കടലിലെയും ഇറാനിയൻ തുറമുഖങ്ങളിലും തീരദേശങ്ങളിലും പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെയും ഈ ഉപരോധം നടപ്പാക്കുന്നു. ഹോർമുസ് കടലിടുക്ക് വഴി ഇറാനിയൻ അല്ലാത്ത തുറമുഖങ്ങളിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന കപ്പലുകളെ തടയില്ല' യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.