കാബൂൾ: പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയിൽ പാക് സുരക്ഷാ സേന നടത്തിയ കര-വ്യോമ ആക്രമണങ്ങളിൽ 29 ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷിത കേന്ദ്രങ്ങളും ലക്ഷ്യംവെച്ച് ഞായറാഴ്ചയാണ് സൈന്യം ആക്രമണം നടത്തിയത്. അതിർത്തികടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളും സുരക്ഷാ സേനയ്ക്കുനേരെയുള്ള ആക്രമണങ്ങളും വർധിച്ച സാഹചര്യത്തിലാണ്  സൈന്യത്തിൻ്റെ നീക്കമെന്ന് പാകിസ്താൻ അറിയിച്ചു.

To advertise here,

കറാച്ചിയിലെ പാരാമിലിട്ടറി റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൈന്യം തിരിച്ചടി നൽകിയത്.  ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ താലിബാന്റെ ജമാഅത്ത്-ഉൽ-അഹ്‌റാർ ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിക്കുകയും പരിക്കേറ്റ ഒരു അഫ്ഗാൻ പൗരനെ പിടികൂടുകയും ചെയ്തിരുന്നു.

രാജ്യത്തുടനീളം വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് അതിർത്തിയിലെ സൈനിക നീക്കമെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി അട്ടാവുള്ള തരാർ വ്യക്തമാക്കി. പാകിസ്താൻ താലിബാന്റെ താവളങ്ങളെയാണ് സൈന്യം ലക്ഷ്യമിട്ടത്. അഫ്ഗാൻ താലിബാന്റെ സഖ്യകക്ഷിയാണെങ്കിലും ടിടിപി പ്രത്യേക വിഭാഗമായാണ് പ്രവർത്തിക്കുന്നത്. ടിടിപി ഭീകരർക്ക് അഫ്ഗാൻ ഭരണകൂടം അഭയം നൽകുന്നുവെന്ന് പാകിസ്താൻ ആവർത്തിച്ച് ആരോപിക്കുന്നുണ്ടെങ്കിലും കാബൂൾ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ്.

പാകിസ്താൻ സൈനികനീക്കം കടുപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ നിരന്തരമായ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ ഏപ്രിലിൽ സമാധാന ശ്രമങ്ങൾ നടന്നുവെങ്കിലും ഇതുവരെ ഒരു പരിഹാരത്തിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിട്ടില്ല.