മസ്‌കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആളില്ലാ ബോട്ട് (ഡ്രോൺ ബോട്ട്) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.  മസ്‌കറ്റ് തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് മാർഷൽ ഐലൻഡ്സ് പതാക വഹിച്ച 'എംകെഡി വ്യോം' (MKD VYOM) എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.

To advertise here,

ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എൻജിൻ റൂമിൽ ശക്തമായ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായി. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്നു കപ്പൽ.

കപ്പലിലുള്ള 21 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. നാല് ബംഗ്ലാദേശ് സ്വദേശികളും ഒരു യുക്രൈൻ സ്വദേശിയും കപ്പലിലുണ്ട്. കപ്പലിലെ ബാക്കിയുള്ള ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നാണ് റിപ്പോർട്ട്. പനാമയുടെ പതാകയുള്ള എം.വി. സാൻഡ് എ്‌ന വാണിജ്യ കപ്പലിന്റെ സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

തകരാർ സംഭവിച്ച കപ്പലിനെ നിരീക്ഷിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമായി ഒമാൻ റോയൽ നേവിയുടെ കപ്പൽ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പാതയിലൂടെ കടന്നുപോകുന്ന മറ്റു കപ്പലുകൾക്ക് ഒമാൻ മാരിടൈം അധികൃതർ ജാഗ്രതാനിർദേശം നൽകി.