പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാര്‍ട്ടികളും തീവ്രവലതുപാര്‍ട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങള്‍ക്കാധാരം. 1962-നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരാണ് ബാര്‍ണിയറുടേത്.

To advertise here,

ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരംനല്‍കുകയായിരുന്നു. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ നിയമനിര്‍മാണം നടത്താന്‍ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. ബജറ്റിലെ നികുതിവര്‍ധന, ചെലവുചുരുക്കല്‍ തുടങ്ങിയ കാര്യങ്ങളെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. കക്ഷിരാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ ഭാവിക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ബാര്‍ണിയര്‍ തന്റെ തീരുമാനത്തെ ന്യായീകരിച്ചു.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്തസര്‍ക്കാരിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും. ജൂലായില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയതിരിച്ചടി നേരിടുകയും ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു.
രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എല്‍.ആര്‍. പാര്‍ട്ടി നേതാവായ മിഷേല്‍ ബാര്‍ണിയറെ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.