വിയറ്റ്‌നാം: വിയറ്റ്‌നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് 2026 മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള കിരീടമണിഞ്ഞു. മുൻ മിസ് വേൾഡ് തായ്ലൻഡിന്റെ ഓപ്പൽ സുചാത ചുവാങ്ശ്രീ പുതിയ വിജയിയെ കിരീടമണിയിച്ചു. സ്‌പെയിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കൻഡ് റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു. എറിത്രിയയുടെ സ്‌നിറ്റ് ഹബ്‌തേബ്, വിയറ്റ്‌നാമിന്റെ ലെ ങ്ഗുയെൻ ബാഓ ങ്‌ഗോക്, ദക്ഷിണാഫ്രിക്കയുടെ റൊമാൻഡ ഹോംബിർ എന്നിവരായിരുന്നു ടോപ് 6 ഫൈനലിലെത്തിയ മറ്റ് മത്സരാർഥികൾ.

To advertise here,

വിദ്യാഭ്യാസപ്രവർത്തകയും സാമൂഹിക പ്രവർത്തകയും കമ്യൂണിക്കേറ്ററുമാണ് ഇരുപത്തിയാറുകാരിയായ ജൊഹെയ്‌റി മോള. ബിസിനസ് മാനേജ്മെന്റിൽ ബിരുദധാരിയായ ഇവർ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കുന്ന 'വോയ്സസ് ഓഫ് ടുമാറോ' എന്ന സംഘടനയുടെ സ്ഥാപകകൂടിയാണ്. സാഹിത്യം, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന ജൊഹെയ്‌റി, മാധ്യമപ്രവർത്തകയായും തിളങ്ങിയിട്ടുണ്ട്. യൂണിവിഷൻ ന്യൂയോർക്കിന്റെ പ്രാദേശിക വാർത്താവിഭാഗത്തിൽ റിപ്പോർട്ടറായി പ്രവർത്തിച്ച പരിചയവും ഇവർക്കുണ്ട്.

ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരരംഗത്തുണ്ടായിരുന്ന നികിത പൊർവാൾ ടോപ്പ് 40 റൗണ്ടിൽ പുറത്തായി. മിസ് വേൾഡ് വേദയിൽ ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്താൻ കഴിഞ്ഞെങ്കിലും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ നികിതയ്ക്ക് സാധിച്ചില്ല.