ജെറുസലേം: ഇന്ത്യയ്ക്കും ഇസ്രയേലിനും ഇടയിലുള്ള ഊഷ്മളവും ദൃഢവുമായ ബന്ധത്തെ പ്രകീർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽനിന്ന് തനിക്ക് അസാധാരണമായ പിന്തുണയും സ്‌നേഹവുമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.

To advertise here,

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് മറ്റെവിടെയത്തേക്കാളും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണ് തനിക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

'ലോകത്തിന്റെ പല ഭാഗങ്ങളിലും ഞങ്ങൾക്ക് അംഗീകാരം ഇല്ലാതാകാക്കാനായുള്ള (delegitimisation) ശ്രമങ്ങൾ നടക്കുന്നുണ്ട്, എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല. ഇന്ത്യയിൽ ഇസ്രയേലിനോട് തികച്ചും ഭ്രാന്തമായ സ്‌നേഹമാണുള്ളത്, യഥാർത്ഥത്തിൽ ഭ്രാന്തമായത്. ലോകത്ത് മറ്റെവിടെത്തേക്കാളും കൂടുതൽ പിന്തുണ എനിക്ക് ഇന്ത്യയിലുണ്ടെന്നാണ് ഞാൻ കരുതുന്നത്.' നെതന്യാഹു പറഞ്ഞു.

ഇസ്രയേലിന്റെ ആഗോള നയതന്ത്രത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് ഇസ്രയേലിനോടുള്ള അഗാധമായ താൽപ്പര്യത്തെയും ആഗോളതലത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയെയും നെതന്യാഹു പ്രത്യേകം അഭിനന്ദിച്ചു. 

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ച് മാസങ്ങൾക്ക് ശേഷമാണ് നെതന്യാഹുവിന്റെ ഈ പരാമർശം. ഈ സന്ദർശനം ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയെന്ന് ഇസ്രയേൽ നേതാവ് അഭിപ്രായപ്പെട്ടു. 1992-ൽ നയതന്ത്രബന്ധം പൂർണമായി സ്ഥാപിതമായതിനുശേഷം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ പങ്കാളിത്തങ്ങളിൽ ഒന്നായാണ് മോദിയും നെതന്യാഹുവും തമ്മിലുള്ള ബന്ധം വിലയിരുത്തപ്പെടുന്നത്.

2017-ലെ പ്രധാനമന്ത്രി മോദിയുടെ ആദ്യ ഇസ്രയേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു ചരിത്രപരമായ വഴിത്തിരിവായി മാറിയിരുന്നു. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. മുൻ പതിറ്റാണ്ടുകളിൽ കണ്ടിരുന്ന മടിയില്ലാതെ ഇസ്രയേലുമായുള്ള ബന്ധം പരസ്യമായി ആഴത്തിലാക്കാൻ ഇന്ത്യ തയ്യാറാണെന്നതിന്റെ സൂചനയായാണ് ആ യാത്ര വിശകലനം വിലയിരുത്തപ്പെട്ടത്.

അതിനുശേഷം പ്രതിരോധം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയും ഇസ്രയേലും സഹകരണം ഗണ്യമായി വർദ്ധിപ്പിച്ചു. ഇന്ത്യയുടെ പ്രധാന പ്രതിരോധ വിതരണക്കാരിൽ ഒന്നായി ഇസ്രയേൽ മാറി. ഈ വർഷം ഫെബ്രുവരി 26-ന് പ്രധാനമന്ത്രി മോദിയുടെ ജെറുസലേം സന്ദർശന വേളയിൽ, ഇരു നേതാക്കളും ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ 'സമാധാനത്തിനും നവീകരണത്തിനും സമൃദ്ധിക്കുമുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, കൃഷി, ഊർജ്ജം, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. അർദ്ധചാലകങ്ങൾ (semiconductors), ക്വാണ്ടം ടെക്‌നോളജി, ഫിൻടെക്, ബയോടെക്‌നോളജി, ഡിജിറ്റൽ ഹെൽത്ത് കെയർ എന്നീ മേഖലകളിലെ പ്രവർത്തനം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ (FTA) എത്രയും വേഗം പൂർത്തിയാക്കാൻ അവർ ആഹ്വാനം ചെയ്യുകയും ശക്തമായ ബിസിനസ്സ്-നിക്ഷേപ ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ചർച്ചകൾക്കിടെ പ്രധാനമന്ത്രി മോദി, ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കുകയും മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി.

ഏഷ്യയിൽ ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യയിപ്പോൾ. സാങ്കേതികവിദ്യയിലും പ്രതിരോധത്തിലുമുള്ള സഹകരണം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ, ഇന്ത്യ, ഇസ്രയേൽ, അമേരിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ ഉൾപ്പെടുന്ന I2U2 കൂട്ടായ്മ തുടങ്ങിയ വലിയ പ്രാദേശിക സംരംഭങ്ങളിലും ഇരുരാജ്യങ്ങളും ഭാഗമാണ്.