മാഡ്രിഡ്: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യയില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ നയിക്കുന്നത് ഡിഎംകെ എംപി കനിമൊഴിയാണ്. കഴിഞ്ഞ ദിവസം സ്‌പെയിനില്‍ നടന്ന ഒരു പരിപാടിയില്‍ വിവാദങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒരു ചോദ്യം കനിമൊഴിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ കനിമൊഴിയുടെ മറുപടി സദസ്സിന്റെ കൈയടി നേടുന്നതായിരുന്നു.

To advertise here,

മാഡ്രിഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്നായിരുന്നു സദസ്സില്‍നിന്നുയര്‍ന്ന ചോദ്യം. 'ഇന്ത്യയുടെ ദേശീയ ഭാഷ നാനാത്വത്തില്‍ ഏകത്വമാണ്.' കനിമൊഴി മറുപടി നല്‍കി. തന്റെ നേതൃത്വത്തിലുള്ള  ഈ പ്രതിനിധി സംഘം ലോകത്തിന് നല്‍കുന്ന സന്ദേശവും അതാണെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. കനിമൊഴിയുടെ മറുപടിക്ക് സദസ്സില്‍നിന്ന് വന്‍സ്വീകാര്യത ലഭിച്ചു.

ഭാഷയെ ചൊല്ലി തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നില്‍ക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നതും അതിന് മറുപടി നല്‍കേണ്ടി വന്നതും.

കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയില്‍ നിന്നുള്ള ആറംഗ സംഘം തിങ്കളാഴ്ച സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രയത്‌നങ്ങള്‍ക്ക് സ്‌പെയിന്റെ 'നിരുപാധിക പിന്തുണ' ആല്‍ബറസ് അറിയിച്ചതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.