വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്താനിലേക്ക് പുറപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സന്ദർശനം. 1979-ലെ ഇറാൻ വിപ്ലവത്തിന് ശേഷം യുഎസും ഇറാനും തമ്മിൽ നടക്കുന്ന ഏറ്റവും അപൂർവവും പ്രധാനപ്പെട്ടതുമായ നയതന്ത്ര ഇടപെടലുകളിൽ ഒന്നാണ് ഈ ചർച്ച. പശ്ചിമേഷ്യയിലെ സംഘർഷത്തിന് ചർച്ചയിലൂടെ അവസാനം കണ്ടെത്താനാകുമെന്ന വിലയിരുത്തലിലാണ് വാൻസിന്റെ യാത്ര.

To advertise here,

ചർച്ചകൾക്കായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിർണായകമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചർച്ചകൾ ഫലംകാണുമെന്നാണ് പ്രതീക്ഷയെന്നും വാഷിങ്ടണിൽ നിന്ന് പുറപ്പെടുമ്പോൾ വാൻസ് പ്രതികരിച്ചു. അമേരിക്കയുടെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള കരാറുകൾ മാത്രമേ ട്രംപ് അംഗീകരിക്കുകയുള്ളൂ എന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി അറിയിച്ചു.

ചർച്ചകളെക്കുറിച്ച് വാൻസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എങ്കിലും, ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ അമേരിക്കൻ ചർച്ചാ സംഘം അതിനോട് സഹകരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും വാൻസിനൊപ്പമുള്ള ഉന്നതതല സംഘത്തിലുണ്ട്.

വെടിനിർത്തൽ വ്യവസ്ഥകളെക്കുറിച്ച് ഇരുപക്ഷവും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ലബനനിലെ യുദ്ധം നിർത്തുന്നത് കരാറിന്റെ ഭാഗമാണെന്ന് ഇറാൻ വാദിക്കുമ്പോൾ, ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും അത് അംഗീകരിക്കുന്നില്ല. കൂടാതെ, ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ട്.