വാഷിങ്ടൺ: ഇസ്ലാമാബാദിൽ ഇറാനുമായി യുഎസ് നടത്തിയ ചർച്ചകളിൽ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എന്നാൽ പന്ത് ഇറാന്റെ കോർട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചർച്ചയിൽ യുഎസിനെ നയിച്ചിരുന്ന വാൻസിന്റെ പ്രതികരണം.

To advertise here,

ഇറാനുമായി കൂടുതൽ നേരിട്ടുള്ള ചർച്ചകൾ നടത്തുമോ എന്ന ചോദ്യത്തിന്,'ഇതൊരു ചോദ്യമാണ്, അത് ഇറാനിയൻകാരോട് ചോദിക്കുന്നതാണ് ഏറ്റവും ഉചിതം, കാരണം പന്ത് ശരിക്കും അവരുടെ കോർട്ടിലാണ്' എന്ന് വാൻസ് മറുപടി നൽകി.

ഇറാനുകാർ എങ്ങനെയാണ് ചർച്ച നടത്തുന്നതെന്നും കരാറിലെത്തുന്നതെന്നും ഇസ്ലാമാബാദിൽ തങ്ങൾക്ക് മനസ്സിലായെന്നും വാൻസ് പറഞ്ഞു. 'അതുകൊണ്ടാണ് ഞങ്ങൾ അവസാനം അവിടെനിന്ന് പിന്മാറിയത്. കാരണം ഞങ്ങൾ മനസ്സിലാക്കിയ കാര്യം, അവിടെയുണ്ടായിരുന്ന പ്രതിനിധികൾക്ക് ഒരു കരാർ ഉണ്ടാക്കാൻ കഴിഞ്ഞില്ല. അവരുടെ പരമോന്നത നേതാവിൽ നിന്നോ മറ്റൊരാളിൽ നിന്നോ അനുമതി വാങ്ങി വേണമായിരുന്നു ഞങ്ങൾ നിശ്ചയിച്ച നിബന്ധനകൾ അംഗീകരിക്കാൻ, അല്ലെങ്കിൽ അവർക്ക് ഇറാനിലേക്ക് മടങ്ങിപ്പോയി കൂടിയാലോചനകൾ നടത്തേണ്ടിയിരുന്നു' വാൻസ് പറഞ്ഞു.

'കൂടുതൽ ചർച്ചകൾ ഉണ്ടാകുമോ, അവസാനം ഒരു കരാറിൽ എത്തുമോ എന്നത് ഇറാനിയൻ കോർട്ടിലാണ്, കാരണം ഞങ്ങൾ ഒരുപാട് കാര്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്, ഞങ്ങളുടെ ചുവപ്പ് വരകൾ എന്തൊക്കെയാണെന്ന് ഞങ്ങൾ വളരെ വ്യക്തമാക്കുകയുണ്ടായി. ഇറാനെ ഒരു സാധാരണ രാജ്യമായി കണക്കാക്കുമെങ്കിൽ, ഒരു സാധാരണ സമ്പദ്വ്യവസ്ഥയുണ്ടെങ്കിൽ, ജനങ്ങൾക്ക് അഭിവൃദ്ധിയോടെ ജീവിക്കാൻ കഴിയുമെങ്കിൽ ഞങ്ങൾ വളരെ സന്തുഷ്ടരായിരിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ സാമ്പത്തികമായി ഇറാൻ ഒരു സാധാരണ രാജ്യമാകണമെങ്കിൽ, ആണവ ബോംബ് ഉണ്ടാക്കാൻ ശ്രമിക്കാത്ത ഒരു സാധാരണ രാജ്യം എന്ന നിലയിൽ അത് പ്രവർത്തിക്കേണ്ടതുണ്ട്, കൂടാതെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാത്ത ഒരു സാധാരണ രാജ്യം എന്ന നിലയിലും പ്രവർത്തിക്കേണ്ടതുണ്ട്' വാൻസ് കൂട്ടിച്ചേർത്തു.

ആണവ ബോംബ് വികസിപ്പിക്കില്ല എന്ന് അവർക്ക് നിശ്ചയദാർഢ്യം ഉണ്ടാകണം.

ഒരു വലിയ കരാർ സാധ്യമാകുമെന്ന് താൻ ശരിക്കും വിശ്വസിക്കുന്നു, പക്ഷേ അടുത്ത നീക്കം നടത്തേണ്ടത് ഇറാനുകാരാണെന്നും വാൻസ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ ഇറാൻ പുരോഗതി കൈവരിക്കുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ചർച്ചകൾ മാറും എന്നും വാൻസ് കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലൂടെ വരുന്ന അവരുടെ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.