വാഷിങ്ടൺ/ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ നയതന്ത്ര സംഘർഷം മുറുകുന്നു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ തലസ്ഥാനത്ത് നടന്ന ചർച്ചകൾ ഒരു വഴിത്തിരിവുമില്ലാതെയാണ് അവസാനിച്ചത്. ഒരു പതിറ്റാണ്ടിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല കൂടിക്കാഴ്ചയായിരുന്നു ഇത്. എന്നാൽ, ചർച്ചകൾക്ക് പിന്നാലെ ഇറാനിയൻ പ്രതിനിധി സംഘത്തിന് നേരെ ഉയർന്ന സുരക്ഷാ ഭീഷണികൾ നാടകീയമായ സംഭവവികാസങ്ങൾക്കാണ് വഴിവെച്ചത്.

To advertise here,

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫും ഉൾപ്പെട്ട സംഘത്തിന് നേരെയാണ് നേരിട്ടുള്ള സുരക്ഷാ ഭീഷണികൾ ഉണ്ടായത്. തങ്ങളുടെ വിമാനം ആകാശത്ത് വെച്ച് ആക്രമിക്കപ്പെട്ടേക്കാം എന്ന കൃത്യമായ മുന്നറിയിപ്പ് ഇസ്ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ലഭിച്ചതായി രാഷ്ട്രീയ നിരീക്ഷകൻ മുഹമ്മദ് മരാണ്ടി വെളിപ്പെടുത്തി. ഇതേത്തുടർന്ന് കടുത്ത ജാഗ്രതയിലാണ് പ്രതിനിധി സംഘം ചർച്ചകളിൽ പങ്കെടുത്തത്. ചർച്ചകൾക്ക് ശേഷമുള്ള ഇവരുടെ മടക്കയാത്ര അതീവ രഹസ്യമായാണ് ഇറാൻ അധികൃതർ ആസൂത്രണം ചെയ്തത്.

മടക്കയാത്രയിൽ സുരക്ഷ കണക്കിലെടുത്ത് ഇറാനിയൻ സംഘം പാതിവഴിയിൽ വെച്ച് തങ്ങളുടെ വിമാനം രഹസ്യമായി മാറ്റുകയായിരുന്നു. പ്രതിനിധി സംഘം സഞ്ചരിച്ച വിമാനം പെട്ടെന്ന് വഴിതിരിച്ചുവിടുകയും ഇറാനിലെ മഷ്ഹദ് നഗരത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. അവിടെ നിന്ന് ബസ്, ട്രെയിൻ, കാർ എന്നിവ വഴി വിവിധ മാർഗ്ഗങ്ങളിലൂടെയാണ് വിദേശകാര്യ മന്ത്രിയും സംഘവും സുരക്ഷിതരായി ടെഹ്‌റാനിൽ എത്തിയത്.

അമേരിക്കയെ ഒട്ടും വിശ്വസിക്കുന്നില്ലെന്നും വഞ്ചനാപരമായ നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്കിടയിലും തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുകയാണെന്നും അടുത്ത ഘട്ട യുദ്ധത്തിനായി രാജ്യം തയ്യാറെടുക്കുകയാണെന്നും മുഹമ്മദ് മരാണ്ടി പറഞ്ഞു. ചർച്ചാ മേശയിലിരിക്കുമ്പോഴും അമേരിക്കയിൽ നിന്ന് വിശ്വാസവഞ്ചന മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് ടെഹ്‌റാൻ സർവ്വകലാശാല പ്രൊഫസർ കൂടിയായ മരാണ്ടി ലബനീസ് മാധ്യമത്തോട് പ്രതികരിച്ചത്.

ആദ്യഘട്ട ചർച്ചകൾ ഫലപ്രദമായില്ലെങ്കിലും ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ രണ്ടാം ഘട്ട ചർച്ചകൾക്കായി ഇരു വിഭാഗവും വീണ്ടും ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്. പാകിസ്താൻ അധികൃതർ രണ്ട് രാജ്യങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇറാൻ ഇതിനോട് പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.