ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷേഭത്തിൽ മരണം 3,500 കടക്കവേ പ്രതികരണവുമായി ചൈന രംഗത്ത്. എല്ലാവരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗമോ ഭീഷണിയോ ചൈന എതിർക്കുന്നതായി വാങ് പറഞ്ഞു.

To advertise here,

'അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കുന്നതിനെയും രാജ്യങ്ങൾ അവരുടെ ഇഷ്ടം മറ്റ് രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിനെയും ചൈന എതിർക്കുന്നു. പരിഹാരത്തിനായി ഊർജ്ജസ്വലമായ പങ്ക് വഹിക്കാൻ ചൈന തയ്യാറാണ്.' വാങ് യി പറഞ്ഞു.

കാത്തിരുന്നു കാണുകയെന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ചൈന സംയമന നിർദേശവുമായി രംഗത്തെത്തിയത്. സെനിക ഇടപെടലിനെക്കുറിച്ചുള്ള ട്രംപിന്റെ നിരന്തരമുള്ള പ്രസ്താവനയ്ക്കിടയിലും തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാനും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടായിരുന്നു.

വിഷയത്തിൽ ന്യൂസിലാൻഡും പ്രതികരണവുമായി രംഗത്തെത്തി. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയത് ഉൾപ്പെടെ ഇറാനിയൻ സുരക്ഷാ സേന നടത്തുന്ന ക്രൂരമായ നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു.

'സമാധാനപരമായി പ്രതിഷേധിക്കാനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും, വിവരങ്ങൾ ലഭ്യമാക്കാനുമുള്ള അവകാശം ഇറാനികൾക്കുണ്ട് - ആ അവകാശം നിലവിൽ ക്രൂരമായി അടിച്ചമർത്തപ്പെടുന്നു.' വെല്ലിംഗ്ടണിലെ ഇറാൻ എംബസിയുമായി ആശങ്കകൾ ന്യൂസിലൻഡ് അറിയിച്ചു. ഇറാനിലുള്ള ന്യൂസിലാൻഡ് പൗരന്മാരോട് രാജ്യം വിട്ടുപോകാനും വിൻസ്റ്റൺ പീറ്റേഴ്‌സ് അഭ്യർത്ഥിച്ചു.

ഇതിനിയിൽ ഇറാനിയൻ വ്യോമാതിർത്തി ഭാഗികമായി അടച്ചെങ്കിലും പിന്നീട് തുറന്നു. രാവിലെയാണ് വാണിജ്യ വിമാനങ്ങൾക്കായി വ്യോമാതിർത്തി അടച്ചത്. അഞ്ച് മണിക്കൂർ അടച്ചിട്ട ശേഷം വ്യോമാതിർത്തി വീണ്ടും തുറന്നു. ഇതുകാരണം വിമാനങ്ങൾ റൂട്ട് മാറ്റാൻ നിർബന്ധിതരായി.

അതേസമയം, ടെഹ്റാനിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് അനിശ്ചിതത്വം വർദ്ധിക്കുന്നതിനിടയിലാണ് ഈ നടപടി. തലസ്ഥാനത്തും മറ്റ് സ്ഥലങ്ങളിലും വലിയ സൈനിക സാന്നിധ്യമുണ്ട്.  പോലീസ് പരിശോധനകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) സാന്നിധ്യവും വ്യാപകമായി കാണാം.' ടെഹ്‌റാനിലെ ഒരു യുവാവ് അൽ ജസീറയോട് പറഞ്ഞു.