ടെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി ഇറാനിയൻ സർക്കാരുമായി ബന്ധമുള്ള മാധ്യമമായ തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ നടപടിയെന്നാണ് വിവരം.
'ലെബനനിൽ ഇസ്രയേൽ ഭരണകൂടത്തിന്റെ ആക്രമണങ്ങൾ തുടരുന്നു, വെടിനിർത്തൽ വ്യവസ്ഥകളിൽ ഉൾപ്പെട്ടതായിരുന്നു ലെബനൻ. ഇതുൾപ്പെടെയുള്ള വ്യവസ്ഥകൾ ലംഘിച്ചത് കണക്കിലെടുത്ത് മധ്യസ്ഥർ വഴിയുള്ള ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും നിർത്തിവയ്ക്കുകയാണ്' തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചർച്ച നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇറാൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിട്ടുണ്ട്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
'ലെബനൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അവ്യക്തതയില്ലാതെ ഇറാനും അമേരിക്കയും തമ്മിൽ സമഗ്രമായ ഒരു വെടിനിർത്തൽ ഉണ്ടാക്കുന്നു. ഏതെങ്കിലും ഒരു മുന്നണിയുടെ ലംഘനം വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വെടിനിർത്തൽ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കും' അരാഗ്ചി എക്‌സിൽ കുറിച്ചു.
ഗാസയിലും ലെബനനിലും ഇസ്രയേലിന്റെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രയേലി സൈന്യം പൂർണ്ണമായി പിന്മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ തങ്ങൾ സംതൃപ്തരാകുന്നതുവരെ ചർച്ചകളുണ്ടാവില്ലെന്നും ഇറാൻ വ്യക്തമാക്കിയതായി തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ തീരുമാനം.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് പറയപ്പെടുന്ന ബെയ്‌റൂത്തിന്റ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയ ആക്രമിക്കാൻ ഇസ്രയേലി സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ബെയ്‌റൂത്തിലെ ഇസ്രയേലിന്റെ ആക്രമണ പദ്ധതികൾ യുഎസുമായി ഏകോപിപ്പിച്ചാണ് ചെയ്യുന്നതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ഈ പ്രദേശത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രയേൽസൈന്യം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാൻ-യുഎസ് സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നത്. ഇറാന്റെ റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച യുഎസിന്റെ ആക്രണം ഉണ്ടായിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ കുവൈത്തിന് നേരെ ഡ്രോൺ മിസൈൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ഈ ആക്രമണം പ്രതിരോധിച്ചതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.
പുതിയ സംഭവവികാസങ്ങൾ നാവിക നീക്കങ്ങളേയും ബാധിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായാതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഉം ഖസ്ർ തുറമുഖത്തിന്റെ തെക്ക് കിഴക്ക് ഏകദേശം 40 മൈൽ അകലെയാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
Content Highlights: Iran suspends all communication channels with the US regarding ceasefire terms., Abbas Araghchi holds the US and Israel responsible for ceasefire violations
Published: 01 Jun 2026, 08:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented