ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ‘ത്രിശൂല്‍’ എന്ന ബൃഹത്തായ ത്രിതല സൈനികാഭ്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ച് പാകിസ്താന്‍. ഒക്ടോബര്‍ 28, 29 തീയതികളിലെ നോട്ടാമിനുള്ള (നോട്ടീസ് ടു എയര്‍മെന്‍) കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സൈനികാഭ്യാസവുമായോ അല്ലെങ്കില്‍ ആയുധപരീക്ഷണവുമായോ ബന്ധപ്പെട്ടാകാം പാകിസ്താന്റെ നടപടിയെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയുടെ സൈനികാഭ്യാസത്തിലുള്ള പാകിസ്താന്റെ ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പാകിസ്താൻ അതിർത്തിയിലെ സർ ക്രീക്കിന് സമീപം ഒക്ടോബർ 30 മുതൽ നവംബർ 10 വരെ നടത്താനിരിക്കുന്ന ഒരു വലിയ ത്രിതല സൈനികാഭ്യാസത്തിനായി ഇന്ത്യ നോട്ടാം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഈ നീക്കം. ഓപ്പറേഷൻ സിന്ദൂർ മുതൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഇത്തരം നിഴൽ യുദ്ധങ്ങൾ പതിവാണ്. ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങൾക്കായി അതിർത്തികളിൽ നോട്ടാമുകൾ പുറപ്പെടുവിക്കാറുണ്ട്.
വിശകലന വിദഗ്ധൻ ഡാമിയൻ സൈമൺ പങ്കുവെച്ച ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ത്രിശൂൽ അഭ്യാസത്തിനായി നീക്കിവച്ചിരിക്കുന്ന വ്യോമപരിധി 28,000 അടി വരെ വ്യാപിക്കുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സൈനികാഭ്യാസങ്ങളിലൊന്നായാണ് ത്രിശൂലിനെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശവും പ്രവർത്തനങ്ങളുടെ വ്യാപ്തിയും അസാധാരണമാണ് എന്ന് സൈമൺ എക്സ് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടുന്ന അഭ്യാസം സേനകളുടെ സംയുക്ത പ്രവർത്തന ശേഷി, ആത്മനിർഭരത (സ്വയം പര്യാപ്തത), നൂതനാശയങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. വൈവിധ്യമാർന്നതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിലെ സംയുക്ത പ്രവർത്തനങ്ങൾ വിലയിരുത്താൻ സതേൺ കമാൻഡിൽ നിന്നുള്ള സൈനികർ പങ്കെടുക്കുമെന്നും ക്രീക്ക്, മരുഭൂമി മേഖലകളിലെ ആക്രമണാത്മക നീക്കങ്ങൾ, സൗരാഷ്ട്ര തീരത്തെ ഉഭയജീവി ഓപ്പറേഷനുകൾ, സംയുക്ത മൾട്ടി-ഡൊമെയ്ൻ ഓപ്പറേഷൻ അഭ്യാസങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സർ ക്രീക്ക് മേഖലയിലെ ഏതെങ്കിലും തരത്തിലുളള സാഹസങ്ങൾക്കൊരുങ്ങുന്നതിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാകിസ്താന് മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്ക് ശേഷം ഇന്ത്യ ഈ അഭ്യാസം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. "സർ ക്രീക്ക് മേഖലയിൽ പ്രവർത്തിക്കാൻ പാകിസ്താൻ ധൈര്യപ്പെട്ടാൽ, ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിൽ ശക്തമായ മറുപടി നൽകും," ദസറ ദിനത്തിൽ ഭുജിലെ ഐഎഎഫ് ബേസിൽ സൈനികരെ അഭിസംബോധന ചെയ്യവെ രാജ്‌നാഥ് സിങ് പറഞ്ഞു.
ഗുജറാത്തിനും പാകിസ്താനിലെ സിന്ധിനും ഇടയിൽ ജനവാസമില്ലാത്തതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ ഒരു ചതുപ്പുനിലമാണ് സർ ക്രീക്ക്. 96 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അഴിമുഖത്തിന്റെ നിയന്ത്രണം പ്രധാന സമുദ്രപാതകളിലേക്കുള്ള പ്രവേശനത്തെ സ്വാധീനിക്കുന്നു, ഇത് സർ ക്രീക്കിനെ സുരക്ഷയ്ക്കും സൈനിക ആസൂത്രണത്തിനും തന്ത്രപരമായി പ്രാധാന്യമുള്ളതാക്കുന്നു. പാകിസ്താൻ ഈ പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ഊർജിതമാക്കിയിരിക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ് വന്നത്.
.
Content Highlights: India`s massive `Trishul` military exercise near Sir Creek prompts Pakistan to impose airspace restrictions. Experts link Pakistan`s move to India`s drill or weapons testing, highlighting concerns over the drill`s scale.
Published: 25 Oct 2025, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented