എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ടാറ്റാ കെമിക്കൽസ് പറഞ്ഞു

നെയ്‌റോബി: ഇന്ത്യൻ കമ്പനിയായ ടാറ്റാ കെമിക്കൽസിനെ പുറത്താക്കി കെനിയ. പ്രസിഡന്റ് വില്യം റൂട്ടോയാണ് കമ്പനിയോട് രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. ടാറ്റ കെമിക്കൽസ് കെനിയയ്ക്ക് ഒരുതരത്തിലുള്ള നേട്ടവും നൽകുന്നില്ലെന്ന് വ്യക്തമാക്കിയാണ് പ്രസിഡന്റ് കമ്പനിയെ പുറത്താക്കിയത്. അതേസമയം, കെനിയൻ സർക്കാർ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു ടാറ്റാ കെമിക്കൽസിന്റെ പ്രതികരണം.
തെക്കൻ കെനിയയിലെ കാജിയാഡോ കൗണ്ടിയിലുള്ള ലേക്ക് മഗാദിക്ക് സമീപമാണ് ടാറ്റാ കെമിക്കൽസ് കമ്പനി സ്ഥിതിചെയ്യുന്നത്. ലേക്ക് മഗാദിയിൽനിന്ന് ട്രോണ എന്ന ധാതു ഖനനം ചെയ്‌തെടുത്ത ശേഷം അതുപയോഗിച്ച് സോഡാ ആഷ് (സോഡിയം കാർബണേറ്റ്) നിർമിക്കുന്ന പ്ലാന്റാണ് ഇത്. തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഓരോവർഷവും മൂന്നരലക്ഷം ടണ്ണിലേറെ സോഡാ ആഷാണ് ടാറ്റാ കെമിക്കൽസ് ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞദിവസം പ്രസിഡന്റ് വില്യം റൂട്ടോ കെനിയയിലെ ടാറ്റാ കെമിക്കൽസ് സ്ഥിതിചെയ്യുന്ന കാജിയാഡോ സന്ദർശിച്ചിരുന്നു. ലേക്ക് മഗാദിയിൽനിന്നുള്ള പ്രകൃതിവിഭവങ്ങൾ കൊണ്ടുപോകുന്ന ടാറ്റ കെമിക്കൽസ്, പ്രദേശത്ത് മതിയായ നിക്ഷേപം നടത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇവിടെ കൂടുതൽ ഫാക്ടറികളോ തൊഴിലവസരങ്ങളോ കമ്പനി സൃഷ്ടിച്ചില്ല. വിഭവങ്ങൾ ഖനനംചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണ് ടാറ്റ. ഇനി വരുന്ന നിക്ഷേപകർ കാജിയാഡോയിൽതന്നെ സോഡാ ആഷ് ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ സ്ഥാപിക്കണമെന്ന വ്യവസ്ഥ ഉറപ്പാക്കും. അതുവഴി പ്രാദേശികതലത്തിൽ കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തികനേട്ടവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും റൂട്ടോ പറഞ്ഞു. ഇതിന് പിന്നാലെയാണ് കമ്പനിയെ പുറത്താക്കാൻ ഉത്തരവിട്ടത്.
അതേസമയം, എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ടാറ്റാ കെമിക്കൽസിന്റെ കെനിയൻ ഉപസ്ഥാപനമായ ടാറ്റാ കെമിക്കൽസ് മഗാദി ലിമിറ്റഡ് വ്യക്തമാക്കി. മന്ത്രാലയം ഉന്നയിച്ച വിഷയങ്ങളിൽ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും സമർപ്പിച്ച രേഖകൾ സർക്കാർ പരിശോധിച്ച് തുടർനിർദേശം നൽകുന്നതിനായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. കെനിയൻ സർക്കാരിന്റെ അധികാരത്തെ മാനിക്കുന്നതായും നിയമപരവും നിയന്ത്രണപരവുമായ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഇടപെടുന്നത് തുടരുമെന്നും ടാറ്റാ കെമിക്കൽസ് വ്യക്തമാക്കി.
സർക്കാർ നിർദേശത്തെ തുടർന്ന് ജൂലായ് 28 മുതൽ മഗാദി പ്ലാന്റിലെ പ്രവർത്തനങ്ങൾ ടാറ്റാ കെമിക്കൽസ് നിർത്തിവെച്ചിരിക്കുകയാണ്. ഇത് ചോദ്യംചെയ്ത് കമ്പനി കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഇടക്കാല ഉത്തരവ് ലഭിച്ചിരുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്പനിയെ പ്രസിഡന്റ് രാജ്യത്തുനിന്ന് പുറത്താക്കിയത്.
ഗ്ലാസ് നിർമാണം, ഡിറ്റർജന്റുകൾ, ചില രാസവസ്തുക്കളുടെ നിർമാണം, ജലശുദ്ധീകരണം എന്നിവയ്‌ക്കെല്ലാമാണ് സോഡാ ആഷ് ഉപയോഗിക്കുന്നത്. 1911-ലാണ് മഗദി ലേക്കിൽ സോഡാ ആഷ് കമ്പനി സ്ഥാപിച്ചത്. ഇത് 2005-ൽ ടാറ്റാ കെമിക്കൽസ് ഏറ്റെടുക്കുകയായിരുന്നു.
Content Highlights: Kenyan President William Ruto ordered Tata Chemicals to halt operations at Lake Magadi., The government claimed the company failed to generate sufficient local investments and jobs., Tata Chemicals stated it has complied with all regulatory requirements and is pursuing legal avenues., The Magadi plant produces soda ash used in glass and detergent manufacturing.
Published: 04 Sept 2026, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented