ലണ്ടന്‍: പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പുനര്‍വിവാഹിതനായി. ബുധനാഴ്ച ലണ്ടനിലെ പള്ളിയില്‍ നടന്ന സ്വകാര്യചടങ്ങില്‍ കരോലിന്‍ ബ്രോസാര്‍ഡിനെയാണ് 65 കാരനായ ഹരീഷ് സാല്‍വെ ജീവിതസഖിയാക്കിയത്. 56 കാരിയായ കരോലിന്‍ ഒരു കലാകാരിയാണ്. 

To advertise here,

ഹരീഷ് സാല്‍വെ ത്രീപീസ് സ്യൂട്ടും കരോലിന്‍ വെള്ള നിറത്തിലെ ഗൗണുമണിഞ്ഞാണ് വിവാഹച്ചടങ്ങിനെത്തിയത്. രണ്ടു കൊല്ലം മുമ്പ് തന്നെ സാല്‍വെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സാല്‍വെ  ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും കോടതികളില്‍ രാജ്ഞിയുടെ അഭിഭാഷകനായി ജനുവരിയില്‍ നിയമിക്കപ്പെട്ടു. 1999 നവംബര്‍ ഒന്ന് മുതല്‍ 2002 നവംബര്‍ മൂന്ന് വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2017 മേയില്‍ കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. റ്റാറ്റ ഗ്രൂപ്പ്, ഐടിസി ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കക്ഷികളില്‍ പെടുന്നു.

38 കൊല്ലത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2020 ജൂണിലാണ് സാല്‍വെ ആദ്യഭാര്യ മീനാക്ഷിയില്‍ നിന്ന് വിവാഹമോചനം നേടിയത്.  സാല്‍വെയ്ക്ക് രണ്ട് പെണ്‍ മക്കളുണ്ട്. കരോലിനും വിവാഹമോചിതയാണ്. ഇവര്‍ക്ക് 18 വയസ്സുള്ള മകളുണ്ട്. ഒരു കലാപരിപാടിയ്ക്കിടെയാണ് സാല്‍വെയും കരോലിനും കണ്ടുമുട്ടിയത്.