
വാഷിങ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായകമായ കരാർ പ്രഖ്യാപിച്ചു. ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണത്തിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിനുമാണ് ഈ പുതിയ ധാരണ ലക്ഷ്യമിടുന്നത്. ട്രംപ് നേരത്തെ അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ഹമാസ് ആയുധം താഴെ വെക്കാനും ഗാസയിൽ നിന്ന് ഇസ്രയേൽ സേന ഘട്ടംഘട്ടമായി പിന്മാറുന്നതിനും ധാരണയായതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ കരാറിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഗാസ സമാധാന ചട്ടക്കൂട് യാഥാർത്ഥ്യമാക്കുന്നതിലെ വലിയൊരു ചുവടുവെപ്പാണിതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കപ്പെടുന്നതോടൊപ്പം, ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം രൂപീകരിക്കപ്പെടാനും ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹമാസിന്റെ നിരായുധീകരണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഘട്ടംഘട്ടമായാണ് കരാർ നടപ്പാക്കുകയെന്നും ട്രംപ് അറിയിച്ചു.
ഒമ്പത് മാസങ്ങൾക്ക് മുൻപ് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും രണ്ടാം ഘട്ട ചർച്ചകൾ വഴിമുട്ടി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ട്രംപ് ഈ പുതിയ നീക്കം നടത്തിയത്. ട്രംപ് മുൻകൈയെടുത്ത് സ്ഥാപിച്ച 'ബോർഡ് ഓഫ് പീസ്' എന്ന അന്താരാഷ്ട്ര സമിതി വഴിയാണ് നിരായുധീകരണത്തിനുള്ള കരാർ രൂപീകരിച്ചത്.
സമാധാന പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ
ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും ആയുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിനനുസരിച്ച് ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻവാങ്ങും. ഗാസയെ ഭീകരമുക്തമായ മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും വിട്ടയക്കണം. ഇതിന് പകരമായി 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബർ 7-ന് ശേഷം തടവിലാക്കപ്പെട്ട 1700 പലസ്തീൻകാരെയും ഇസ്രയേൽ മോചിപ്പിക്കും.
രാഷ്ട്രീയത്തിന് അതീതമായ ഒരു പലസ്തീൻ കമ്മിറ്റിക്കായിരിക്കും ഗാസയുടെ ദൈനംദിന ഭരണ ചുമതല. ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡൊണാൾഡ് ട്രംപ് അധ്യക്ഷനായ 'ബോർഡ് ഓഫ് പീസ്' എന്ന സമിതിക്ക് അധികാരമുണ്ടാകും. ഗാസയിൽ ക്രമസമാധാനം ഉറപ്പാക്കാൻ ഒരു അന്താരാഷ്ട്ര സ്ഥിരതാ സേനയെ നിയോഗിക്കും. പലസ്തീൻ പോലീസ് സേനയ്ക്ക് ഇവർ പരിശീലനം നൽകും.
ഗാസയുടെ പുനർനിർമ്മാണത്തിനായി വലിയ തോതിലുള്ള നിക്ഷേപം ട്രംപ് വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കൂടാതെ, മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ ഗാസയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഹമാസ് സംഘം ആയുധം വെച്ച് കീഴടങ്ങുകയാണെങ്കിൽ അവർക്ക് പൊതുമാപ്പ് നൽകുമെന്നും ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സുരക്ഷിതമായ സൗകര്യം ഒരുക്കുമെന്നും പദ്ധതിയിൽ പറയുന്നു. ഇസ്രയേൽ ഗാസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യില്ലെന്നും ഉറപ്പ് നൽകുന്നു.
Published: 31 Jul 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented