വാഷിങ്ടൺ/ ഗാസ സിറ്റി:ഗാസയിൽ ആയുധം ഉപേക്ഷിക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ്. എന്നാൽ ഇസ്രയേലിന്റെ നീക്കങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും ഹമാസ് വ്യക്തമാക്കി.

To advertise here,

'ഇസ്രായേൽ എല്ലാ രൂപത്തിലുള്ള ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു' ഹമാസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ പ്രതിബദ്ധതയാകും കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനമെന്നും ഹമാസ് വ്യക്തമാക്കി. അന്താരാഷ്ട്ര സംരക്ഷണ സേനയെ വിന്യസിക്കണമെന്നും സ്വയം നിർണ്ണയാവകാശവും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും' ഉറപ്പാക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്നും ഹമാസ് അറിയിച്ചു.

ഹമാസ് കൈമാറുന്ന ആയുധങ്ങൾ സമാധാന ബോർഡിന്റെ ഗാസ അഡ്മിനിസ്‌ട്രേഷന്റെ ദേശീയ സമിതിയുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഹമാസ് ആയുധം താഴെ വെക്കാനും ഗാസയിൽ നിന്ന് ഇസ്രയേൽ സേന ഘട്ടംഘട്ടമായി പിന്മാറുന്നതിനും ധാരണയായതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രയേൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മൗനം പാലിക്കുകയാണ്.

നെതന്യാഹു ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥൻ ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പിൻമാറില്ലെന്ന് അറിയിക്കുകയുണ്ടായി. സമാധാന പദ്ധതിയിൽ ഇസ്രയേൽ തങ്ങളുടെ ഭാഗം പാലിക്കുന്നില്ലെങ്കിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 'വളരെ, വളരെ നിരാശനാകും' എന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

'ഇസ്രായേലിനോട് ഞങ്ങൾ ആവശ്യപ്പെടുന്നത്, അവർ ആദ്യം അംഗീകരിച്ച 20-ഇനി സമാധാന പദ്ധതിക്ക് അംഗീകാരം നൽകുക എന്നതല്ലാതെ മറ്റൊന്നുമല്ല, അതിനാൽ അവർ അതിനോട് പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഞങ്ങൾ വളരെ ആത്മവിശ്വാസത്തോടെ പറയുന്നു. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, തീർച്ചയായും പ്രസിഡന്റ് ട്രംപ് വളരെ, വളരെ നിരാശനാകും' യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.