ബീജിങ്: ചൈനയുടെ മരുഭൂമി പ്രദേശങ്ങളിൽ അത്യാധുനിക മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ബങ്കറുകളും ആശയവിനിമയ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള സൈനിക സമുച്ചയങ്ങൾ നിർമിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.

To advertise here,

റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, എൺപതിലധികം കേന്ദ്രങ്ങളാണ് പുതുതായി നിർമിക്കപ്പെടുന്നത്. ഇലക്ട്രോണിക് യുദ്ധമുറകൾ, ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ ദൃശ്യമാണ്. ചൈനയുടെ വർധിച്ചുവരുന്ന മൊബൈൽ മിസൈൽ ലോഞ്ചറുകൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും വേണ്ടിയാണ് വിക്ഷേപണ കേന്ദ്രങ്ങൾ ഒരുക്കുന്നത്.

കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമിക്കടുത്തുള്ള രണ്ട് അഷ്ടഭുജാകൃതിയിലുള്ള സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണം നടക്കുന്നത്. ഇതിൽ ഒന്നാമത്തെ കേന്ദ്രം ഹാമി മിസൈൽ മേഖലയിൽനിന്ന് 140 കിലോമീറ്റർ അകലെയും രണ്ടാമത്തേത് 230 കിലോമീറ്റർ അകലെയുമാണ് സ്ഥിതിചെയ്യുന്നത്.

കൂടാതെ, ലോപ് നൂർ ആണവ പരീക്ഷണ മേഖലയ്ക്ക് സമീപം മൂന്നാമതൊരു സമുച്ചയത്തിന്റെ പണി പ്രാരംഭ ഘട്ടത്തിലാണ്. ഈ കേന്ദ്രങ്ങളിൽ സൈനികർക്കുള്ള താമസ സൗകര്യങ്ങൾ, ആയുധപ്പുരകൾ, വിമാനത്താവളങ്ങൾ, റെയിൽവേ ടെർമിനലുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. എന്നാൽ, വിക്ഷേപണ കേന്ദ്രങ്ങളിൽ ഏതൊക്കെ തരത്തിലുള്ള ആയുധങ്ങളാണ് വിന്യസിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന നയമാണ് ചൈന ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ളതെങ്കിലും തായ്‌വാൻ വിഷയത്തിൽ വിദേശ ഇടപെടലുകൾ തടയാൻ ചൈന ആണവ ശക്തി ഉപയോഗിച്ചേക്കാമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഭയപ്പെടുന്ന സാഹചത്യത്തിലാണ് ഇപ്പോഴത്തെ നീക്കം. തായ്‌വാൻ തർക്കം കൈകാര്യം ചെയ്യുന്നതിൽ പിഴവ് സംഭവിച്ചാൽ അത് ചൈന-അമേരിക്ക ബന്ധം വഷളാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.