കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതിമാർ കൊല്ലപ്പെട്ട ആറളം ഫാമിൽ ജനങ്ങളുടെ വലിയ പ്രതിഷേധം.  പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന ഇവരെ ചവിട്ടിക്കൊന്നത്.

To advertise here,

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ ആദ്യം സാധിച്ചിരുന്നില്ല. പ്രദേശത്ത് ജനരോഷം ശക്തമായിരിക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.

അതേസമയം, കലക്ടറുടെ നേതൃത്വത്തിൽ ഉടൻ യോ​ഗം ചേരുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വകുപ്പുകളുടെ ഏകോപന കുറവുണ്ടായോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.