തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ബോർഡിലെ അമുസ്ലീം നിയമനം മുൻസർക്കാർ സമ്മതിച്ചതാണ്, രൂപീകരണ ഉത്തരവിൽ തന്നെ അത് പറയുന്നുമുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വർഗീയത പരത്താനും മുസ്ലിം വിരുദ്ധവികാരം ഉണ്ടാക്കാനുമുള്ള പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

To advertise here,

രാജ്യത്ത് എറ്റവും ആദ്യം രൂപീകരിച്ചത് കേരളത്തിലെ വഖഫ് ബോർഡാണ്. മുസ്ലിം ഇതര പ്രതിനിധികളെ വെയ്ക്കണമെന്ന് രൂപീകരണ ഉത്തരവിൽ തന്നെ പറയുന്നുണ്ട്. ബാർ കൗൺസിലിൽ നിന്നും പൊതുകാര്യപ്രസക്തരിൽ നിന്നും ആ പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നാണ് ഉത്തരവിൽ തന്നെ പറയുന്നത്. ഈ പ്രതിനിധികളെ പിന്നീട് നിയമിക്കുമെന്നാണ് കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്.

അതിനുശേഷം നാല് ഹർജികൾ കോടതിയിൽ വന്നു. മുസ്ലിം ഇതര ആളുകളെ വെച്ചിട്ടില്ല, മുസ്ലിം വിഭാഗങ്ങളിലെ പിന്നാക്ക മുസ്ലിം വിഭാഗങ്ങളെ വഖഫ് ബോർഡിൽവെച്ചിട്ടില്ല, നിലവിൽ വെച്ചിട്ടുള്ള ആളുകൾക്ക് മതിയായ യോഗ്യതയില്ല തുടങ്ങിയ ഹർജികളായിരുന്നു അത്. യുഡിഎഫ് സർക്കാർ ഇതെല്ലാം പരിശോധിക്കും, ഹർജികൾ തള്ളണമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ച വഖഫ് ബോർഡും ഇക്കാര്യം തന്നെയാണ് സുപ്രീം കോടതിയിൽ ആവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത്തരം നടപടികൾ രാജ്യത്തെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചിരുന്നു.

ഓരോ മതവിഭാഗവും അവരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവർതന്നെ കൈകാര്യം ചെയ്യുന്നതാണ് ഇതേവരെ തുടർന്നുപോന്ന രീതി. മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട വഖഫ് ബോർഡിൽ അമുസ്ലിംങ്ങളെ ഉൾപ്പെടുത്തുന്നത് മതനിരപേക്ഷതയ്ക്കെതിരായ നിലപാടാണെന്നും ഇതിനെ ശക്തമായി എതിർക്കണമെന്നും പിണറായി പറഞ്ഞു. സംസ്ഥാന സർക്കാർ ഹർജിക്കാരുമായി ഒത്തുകളിക്കുകയാണെന്നും ഇതിലൂടെ വഖഫ് ബോർഡിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്താനാണ് നീക്കമെന്നുമായിരുന്നു പിണറായിയുടെ ആരോപണം.