ന്യൂഡൽഹി: ആശുപത്രിയിലെ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്ന ആളാണ് താനെന്നും എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

To advertise here,

'ആശുപത്രിയിൽ ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം ചെയ്യുന്നത് നല്ല കാര്യമാണ്. അതിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു. ബാക്കിയുള്ള യുവജന സംഘടനകളും അവരെ മാതൃകയാക്കട്ടെ. പക്ഷേ ചെയ്യുമ്പോൾ ആശുപത്രിയുടെ സ്ഥലം കയ്യേറി ചെയ്യരുത്. രാഷ്ട്രീയവത്കരിക്കുകയും ചെയ്യരുത്. അതൊക്കെ ശ്രദ്ധിക്കണം. ഭക്ഷണം നൽകുന്നതിനെതിരെയുള്ള ഒരു നിലപാടും ഈ സർക്കാർ എടുക്കില്ല' സതീശൻ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിച്ചു. വൈദ്യുതി പ്രതിസന്ധി പ്രതീക്ഷിക്കാത്തതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണുള്ളത്. ഡാമുകളിലെ ജലനിരപ്പ് 28 ശതമാനമാണ്. എല്ലാ സംസ്ഥാനങ്ങളും ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങുകയാണ്. 200 മെഗാവാട്ട് വാങ്ങി. മറ്റൊന്നിന് കൂടി ശ്രമിക്കുന്നു. ഉയർന്ന വിലയ്ക്ക് വാങ്ങാൻ പോയില്ല. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമല്ല എടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പിട്ട ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കി അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങി. ആ കരാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്. എന്തിനാണെന്ന് ഇതുവരെ അന്നത്തെ മുഖ്യമന്ത്രി ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ പറഞ്ഞിട്ടില്ല. അന്നത്തെ മന്ത്രിയും പറഞ്ഞിട്ടില്ല. വൻ തുകയിലാണ് വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എട്ട് രൂപ മുതൽ 14 രൂപ വരെ യൂണിറ്റിന് നൽകിയാണ് വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നത്. പ്രൊസീജ്യൽ എറർ അന്ന് റെഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയാണ് പഴയ കരാർ റദ്ദാക്കിയത്. ആ കമ്മിഷനിലുണ്ടായിരുന്നത് മുതിർന്ന സിപിഎം നേതാക്കളായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.